ടി.പി.സെൻകുമാറിനെ പൊലീസ് മേധാവിയായി തിരികെക്കൊണ്ടുവരാനുള്ള സുപ്രീംകോടതി വിധി ഒന്നാംവാർഷികം ആഘോഷിക്കാനൊരുങ്ങുന്ന പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്. സർക്കാരിന്റെ അനിഷ്ടമായിരുന്നു സെൻകുമാറിനെ മാറ്റാൻ കാരണമെങ്കിലും അതിന് നിയമസഭയിലും കോടതിയിലും പറഞ്ഞ കാരണങ്ങൾ സുപ്രീംകോടതി വിധിയോടെ കാറ്റിൽ പറന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചീഫ് സെക്രട്ടറി നളിനി നെറ്റോയും കോടതി വിധിയോടെ വെട്ടിലായി.
പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആറാം നാളിലാണ് സംസ്ഥാനപൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെ തെറിപ്പിച്ച് ലോക്നാഥ് ബെഹ്റയെ ആ സ്ഥാനത്ത് അവരോധിച്ചത്. സെൻകുമാറിനെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷനിൽ കൊണ്ടുപോയി ഇരുത്തുന്നതായിരുന്നു സർക്കാർ ഉത്തരവ്. ചുമതലയേൽക്കാതെ സെൻകുമാർ സർക്കാർ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങി. അതോടെ നിയമസഭയിലും കോടതിയിലും സർക്കാർ വിശദീകരണം നൽകി. ജിഷ കേസിലും പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലുമുണ്ടായ വീഴ്ചയാണത്രേ ഡി.ജി.പിയെ മാറ്റാൻകാരണം.
എന്നാൽ സിപിഎം കണ്ണൂർ ഘടകത്തിന്റെ അനിഷ്ടമായിരുന്നു മുഖ്യകാരണം. കതിരൂർ മനോജ് വധക്കേസ്,ഷുക്കൂർ വധക്കേസ്,ടി.പി വധം തുടങ്ങിയവ ഉൾപ്പെടെയുള്ള കേസുകളിൽ സെൻകുമാർ സ്വീകരിച്ച നിലപാടുകളാണ് അനിഷ്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനിനെറ്റോയ്ക്ക് സെൻകുമാറിനോടുള്ള എതിർപ്പും പുതിയ സർക്കാർ വന്നതോടെ ഫലംകണ്ടു. ഇക്കാര്യങ്ങൾ കോടതിയിൽ ടി.പി.സെൻകുമാർ നൽകിയ സത്യവാങ്മൂലത്തിലുമുണ്ട്. എന്നാൽ നയപരമായ തീരുമാനമാണ് സെൻകുമാറിന്റെ മാറ്റത്തിന്റെ പിന്നിലെന്ന സർക്കാർ വാദം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും അംഗീകരിച്ചു. എന്നാൽ രാജ്യത്തെ പരമോന്നത നീതിപീഠം സെൻകുമാറിനെ ശരിവച്ചതോടെ സർക്കാർ നിലപാടുകളെല്ലാം പൊളിഞ്ഞു. തന്നെ വ്യക്തിപരമായി അധിഷേപിച്ച മുഖ്യമന്ത്രിയോടും എന്നും അഭിപ്രായഭിന്നത പുലർത്തിയിരുന്ന നളിനി നെറ്റോയോടുമുള്ള സെൻകുമാറിന്റെ മധുരപ്രതികാരവുമായി കോടതിവിധി.