ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം പാർട്ടിയും സർക്കാറുമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിഷ്ണു ജീവിച്ചിരുന്നെങ്കിൽ മികച്ചൊരു സഖാവായേനെയെന്നും ജിഷ്ണുവിന്റെ നാടായ വളയത്ത് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ കോടിയേരി പറഞ്ഞു.
ജിഷ്ണുവിന്റെ വീട്ടിലെത്തി അമ്മ മഹിജയെയും ബന്ധുക്കളെയും സന്ദർശിച്ച ശേഷമാണ് വീട്ടിൽനിന്ന് അര കിലോ മീറ്റർ മാത്രം അകലെയുള്ള വേദിയിലേക്ക് കോടിയേരി എത്തിയത്. ഒപ്പം ജിഷ്ണുവിന്റെ അമ്മാവനും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു.പ്രസംഗത്തിന്റെ തുടക്കം മുതൽ യുഡിഎഫിനെയും ബിജെപിയും കടന്നാക്രമിച്ച കോടിയേരി ഒരു ഘട്ടത്തിലും ജിഷ്ണുവിന്റെ കുടുംബത്തെ തള്ളിപ്പറഞ്ഞില്ല. കേസിൽ പൊലീസും സർക്കാറും കൈക്കൊണ്ട നടപടികൾ പാർട്ടി സെക്രട്ടറി എണ്ണിയെണ്ണി പറഞ്ഞു.കുടുംബത്തിന് പാർട്ടിയുടെയും സർക്കാറിന്റെയും എല്ലാ പിന്തുണയും പരസ്യമായി വാഗ്ദാനം ചെയ്തു.
കുടുംബത്തിന്റെ ദു:ഖത്തിൽ സർക്കാർ പങ്കുചേർന്നതിന്റെ ഭാഗമായാണ് സാമ്പത്തികസഹായം നൽകിയത്. ഇനി ഒരു ജിഷ്ണുവും കേരളത്തിൽ ഉണ്ടാകാൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും മറ്റ് ബന്ധുക്കളും മുഴുവൻ സമയവും വേദിയുടെ മുൻവശത്തുതന്നെയുണ്ടായിരുന്നു.