പിണറായി വിജയൻ മന്ത്രിസഭയിൽ നാവുപിഴകൊണ്ട് നാണക്കേടുകൾ ഉണ്ടാക്കുകയാണ് മന്ത്രി എം.എം.മണി. ജിഷ്ണുവിന്റെ അമ്മയെ അപമാനിച്ചു നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് പെമ്പിളൈ ഒരുമൈക്കെതിരായ പരാർശം. മുതിർന്ന നേതാക്കളെല്ലാം തള്ളിപ്പറഞ്ഞെങ്കിലും, മണിയുടെ പ്രസ്താവന സി.പി.എമ്മിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.
വൺ ടു ത്രീ പരാമർശത്തിലൂടെ പുലിവാലുപിടിച്ച എം.എം.മണി മന്ത്രിയായപ്പോൾ സി.പി.എമ്മിൽപോലും പലരും മുഖംചുളിച്ചിരുന്നു. വി.എസിന്റെ കാലത്ത് മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ വന്നാൽ കാലുവെട്ടുമെന്നു പറഞ്ഞ ആ നാവുതന്നെയായിരുന്നു കാരണം. ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പ്രത്യേകതാൽപര്യമെടുത്ത് മണിയെ മന്ത്രിയാക്കിയത്. സുപ്രധാനമായ വൈദ്യുതി വകുപ്പും അദ്ദേഹത്തിനു നൽകി. അതിരപ്പള്ളി പദ്ധതി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടായിരുന്നു ആദ്യവെടി പൊട്ടിച്ചത്. സി.പി.ഐയും പരിസ്ഥിതി പ്രവർത്തകരുമൊക്കെ എതിർപ്പുമായെത്തിയപ്പോൾ ഒരുചുവടു പിന്നോട്ടുവെച്ചു. പക്ഷെ അതുകൊണ്ടൊന്നും അടങ്ങിയിരിക്കാൻ മണി തയാറായിരുന്നില്ല. ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെപ്പോലും മോശം പരാമർശം നടത്താൻ അദ്ദേഹം തയാറായി.
ദേവികുളം സബ്കലക്ടറെ ഊളമ്പാറയിലേക്ക് അയക്കണമെന്ന പ്രസ്താവനയിൽ രാഷ്ട്രീയകേരളം ഇളകിമറിഞ്ഞു.
ഇതിനെതിരെ സി.പി.ഐ ഉൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന്റെ ചൂടാറുംമുമ്പാണ് പെമ്പിളൈ ഒരുമക്കെതിരായ പ്രസ്താവന. മുഖ്യമന്ത്രിയുൾപ്പെടെ തള്ളിപ്പറഞ്ഞെങ്കിലും, മണിയുടെ പ്രസ്താവന കുറേക്കാലത്തേക്കെങ്കിലും സി.പി.എമ്മിനെ വേട്ടയാടുമെന്ന് തീർച്ച.