മൂന്നാറിൽ അനധികൃതമായി സ്ഥാപിച്ച കുരിശു പൊളിച്ചു മാറ്റിയതിന്റെ പേരിൽ കലക്ടർ ജി.ആർ.ഗോകുലിനും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനും നേരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം.മണിയും ഉന്നതതല യോഗത്തിൽ നടത്തിയതു കടുത്ത ശകാരവർഷം.
സർക്കാരിനെ അറിയിക്കാതെ കുരിശുപൊളിക്കൽപോലെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നവർ വേറെ പണി നോക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ശ്രീറാം വെങ്കിട്ടരാമൻ ബിജെപിക്കാരനാണോയെന്നു മന്ത്രി എം.എം.മണി ചോദിച്ചു.
‘‘കുരിശു പൊളിച്ച നടപടിയുടെ ഗുണഭോക്താക്കൾ ബിജെപിക്കാരല്ലേ? ഞാൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ നീയൊക്കെ കുരിശ് അവിടെനിന്നു മാറ്റില്ലായിരുന്നു.’’ – മണി പറഞ്ഞു. സർക്കാർജോലിയിൽ തുടരാൻ കഴിയുമെന്ന് ഇത്തരക്കാർ കരുതേണ്ടതില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു.
പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയിൽനിന്നു കുരിശ് നീക്കംചെയ്യുന്നതിനു നേതൃത്വം നൽകിയ ശ്രീറാം വെങ്കിട്ടരാമനെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. രാഷ്ട്രീയ സിനിമകളിൽ കാണുന്നതുപോലെ തലങ്ങും വിലങ്ങും ഉദ്യോഗസ്ഥർക്കു ശകാരം കിട്ടി.
ഇന്നലെ എന്തൊക്കെയാണ് അവിടെ കാട്ടിക്കൂട്ടിയതെന്നു ചോദിച്ച് ദേഷ്യപ്പെട്ടാണു മുഖ്യമന്ത്രി യോഗത്തിലേക്കു കടന്നുചെന്നതുതന്നെ. നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം പൊലീസോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന താനോ അറിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥർ. അവർ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ സർക്കാരിന്റെ ഭാഗമായി നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
പാർട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്ന് എം.എം.മണി ചോദിച്ചു. ‘‘ഇടുക്കി ജില്ലക്കാരനായ എന്നെ മണ്ടനാക്കാൻ നോക്കേണ്ട. തന്നിഷ്ടപ്രകാരമാണു റവന്യു ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ ഞാൻ വിവരങ്ങൾ അറിയേണ്ടതാണ്. എന്നാൽ ഒന്നും അറിയിക്കുന്നില്ല.’’ – മന്ത്രി പരാതിപ്പെട്ടു.
പട്ടയം സംബന്ധിച്ച ചർച്ചകൾക്കിടെ പലവട്ടം മുഖ്യമന്ത്രിയുടെ ശാസന രണ്ട് ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനും കലക്ടറെയും സബ് കലക്ടറെയും വിമർശിച്ചു.
തന്നെ അറിയിച്ചശേഷമാണ് ഉദ്യോഗസ്ഥർ കുരിശ് പൊളിച്ചു മാറ്റാൻ പോയതെന്ന് ഇടതുമുന്നണി യോഗത്തിൽ പറയുകയും അവരെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്ത റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് ഉന്നതതല യോഗത്തിൽ കാര്യമായി ഒന്നും പറയാൻ സാധിച്ചില്ല.
എം.എം.മണിയുടെ ശകാരം പതിവു ശൈലിയിലായതിനാൽ കലക്ടറും സബ് കലക്ടറും കാര്യമായി എടുത്തില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ശകാരം അവരെ വല്ലാതെ ഉലച്ചു. ഒഴിപ്പിക്കലിനു നേതൃത്വം നൽകിയ ഇരുവരും വിഷമിച്ചാണു മടങ്ങിയത്.
മന്ത്രി ചന്ദ്രശേഖരനും ദുഃഖിതനാണ്. വിവാദമാകുമെന്നതിനാൽ ഉടൻ സ്ഥലംമാറ്റം ഉണ്ടാകാനിടയില്ല. പൊതുവായി ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വരുമ്പോൾ ഇരുവർക്കും മാറ്റമുണ്ടാകുമെന്നും ഉറപ്പായി.