ദേവികുളം സബ് കലക്ടർ വെങ്കിട്ടരാമൻ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എം.എം. മണി. ദേവികുളം സബ് കലക്ടർ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നയാളുമാണ്. മൂന്നാർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് രൂക്ഷവിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പൻ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിൽ മതചിഹ്നങ്ങൾ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികൾ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയിൽ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആർഎസ്എസ്സുകാർ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടർ കുരിശു പൊളിച്ചത്. ആർഎസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.
സബ് കലക്ടർ ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാൽ എല്ലാവർക്കും നല്ലത്. ഞങ്ങള്‍ കലക്ടർക്കും സബ് കലക്ടർക്കും ഒപ്പമല്ല. ജനങ്ങൾക്കൊപ്പമാണ് – മന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രൻ എംഎൽഎയും സബ് കലക്ടറെ നിശിതമായി വിമർശിച്ചു.