അഴിമതിയും മൂന്നാംമുറയും സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസിെന്റ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ വിളിച്ചുചേർത്ത ആദ്യ റേഞ്ച് യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസ് നയം വ്യക്തമാക്കിയത്.
പൊലീസിന് തുടർച്ചയായി സംഭവിക്കുന്ന പിഴവുകൾ സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതിനാൽ നടപടികൾ കൂടുതൽ സുതാര്യമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.ജന സൗഹൃത പൊലീസാണ് സർക്കാർ നയം. വിവാദ സംഭവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നയപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കണം. പൊലീസിന്റെ ആത്മവിശ്വാസം തകർക്കുന്ന നടപടികൾ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകരുത്. പൊലീസിന്റെ ന്യായമായ തീരുമാനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമസമാധാനത്തിന് പുറമെ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിലടക്കം സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയായി. 42 കേസുകളിൽ അനാവശ്യമായി യു എ പി എ ചുമത്തേണ്ടിവന്ന സാഹചര്യം യോഗം വിലയിരുത്തി.
അടുത്തിടെ വിവാദമായ പല സംഭവങ്ങളിലും പൊലീസ് നടപടിയിൽ വീഴ്ചപറ്റിയെന്ന വ്യാപക വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് , മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഡിജിപി ലോക്നാഥ് ബഹ്റ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ടെക്നോപാർക്കിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ഇരുപത്തിനാലിന് കണ്ണൂരിലും ഇരുപത്തിയൊൻപതിന് എറണാകുളത്തും മുപ്പതിന് മലപ്പുറത്തുമാണ് മറ്റ് റേഞ്ച് യോഗങ്ങൾ.