സി. പി.എമ്മുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്നതിനിടെ അതിരപ്പിള്ളി പദ്ധതിക്കെതിരെ പരസ്യ പ്രതിഷേധവുമായി സി.പി.ഐ. യുവജന സംഘടനയായ AIYFന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളി സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ നടക്കുന്ന ക്യാംപയിൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതിരപ്പിള്ളി പദ്ധതിയോട് തുടക്കം മുതല്‍ എതിർപ്പ് പ്രകടിപ്പിക്കുന്ന സി.പി.ഐ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ പരസ്യ ക്യാംപയിൻ സംഘടിപ്പിക്കുന്നത്.
ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമന്നും ചാലക്കുടി പുഴയെ സംരക്ഷിക്കണമെന്നും മുദ്രാവാക്യവുമായി ഞായാറാഴ്ച അതിരപ്പിള്ളിയിലാണ് പ്രതിഷേധ സംഗമം. ഇടത് സർക്കാരെത്തിയ ശേഷം മുഖ്യമന്ത്രിയടക്കം നടത്തിയ പ്രസ്താവനയോടെയാണ് പദ്ധതി നടപ്പാക്കാൻ പോകുന്നൂവെന്ന പ്രതീതി ശക്തമായത്. അഭിപ്രായ സമന്വയമുണ്ടാകാതെ പദ്ധതി നടപ്പാക്കില്ലെന്ന് വൈദ്യുതിമന്ത്രി പിന്നീട് പറഞ്ഞെങ്കിലും അത് വിശ്വസത്തിലെടുക്കാതെ കോൺഗ്രസ് അടക്കം പ്രതിഷേധം തുടരുകയാണ്.
അതേപാതയിലാണ് സർക്കാരിലെ രണ്ടാം കക്ഷിയായ സി.പി.ഐയെന്ന് സൂചിപ്പിക്കുന്നതാണ് ഈ പ്രതിഷേധ കാംപയിൻ. മൂന്നാർ ഒഴിപ്പിക്കലടക്കമുള്ള വിവിധവിഷയങ്ങളിൽ ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായ സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ സമരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തുന്നതും ശ്രദ്ധേയമാണ്.
Advertisement