ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിൽസ പരിമിതപ്പെടുത്തുന്ന ഉത്തരവുമായി ഇ.എസ്.ഐ കോർപറേഷ൯. ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിൽസ ലഭിക്കണമെങ്കിൽ രണ്ടുവർഷം തുടർച്ചയായ ജോലിയും 156 ദിവസത്തെ ഹാജരും വേണമെന്നാണ് പുതിയ ഉത്തരവ്.പരമ്പരാഗത തൊഴിലാളികളെ ഉൾപ്പടെ ബാധിക്കുന്ന ഉത്തരവ് സ്വകാര്യ ഇൻഷുറസ് കമ്പനികളെ സഹായിക്കാനാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു.
ഇ.എസ്.ഐ പരിരക്ഷയുള്ള തൊഴിലാളിക്ക് സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉൾപ്പടെ വിദഗ്ധ ചികിൽസയ്ക്കുള്ള മാനദണ്ഡമാണ് കോർപേറഷൻ മാറ്റിയത്. മൂന്ന് മാസം ജോലിയും 39 ദിവസം ഹാജരുള്ള തൊഴിലാളിക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ ലഭിക്കുമായിരുന്നു.ഇതാണ് രണ്ടു വർഷം ജോലിയും 156 ദിവസം ഹാജരുമെന്ന് മാറ്റിയത്. തുടർച്ചയായി തൊഴിൽ ലഭിക്കാത്ത കശുവണ്ടി കയർ തൊഴിലാളികൾക്കാണ് ഈ വ്യവസ്ഥ കാരണം ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള വിദഗ്ധ ചികിൽസ നഷ്ടമാക്കുക.
സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് ഇ.എസ്.ഐയുട നടപടിയെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. ഉത്തരവ് കേരളത്തിൽ നടപ്പാക്കി തുടങ്ങിയതോടെ നിരവധി പേരാണ് ചികിൽസ കിട്ടാതെ മടങ്ങുന്നത്. തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനം ഇ.എസ്.ഐ നിർത്തണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടില്ല. തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് എൻ കെ പ്രേമചന്ദ്രൻ കത്ത് നൽകി.
Advertisement