സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയ ഉൾപ്പെടെയുള്ളവർ ഏക്കർ കണക്കിന് മിച്ചഭൂമിയും സ്വന്തമാക്കി. ഭൂമി തിരിച്ചുപിടിക്കണമെന്ന ലാൻഡ് ബോർഡിന്റെ ഉത്തരവ് മാറി വന്ന അഞ്ച് ജില്ലാ കലക്ടർമാർ നടപ്പിലാക്കിയില്ല. നടപടി അട്ടിമറിച്ചത് യു ഡി എഫ് സർക്കാരിലെ മന്ത്രിമാരുടെ കൂടി ഒത്താശയോടെ. വെള്ളൂക്കുന്നേൽ സക്കറി ജോസഫും മക്കളും ബന്ധുക്കളും ഉൾപ്പെടെ 13 പേരാണ് ചിന്നക്കനാലിലെ ആയിരം ഏക്കറിലേറെ സർക്കാർ ഭൂമി സ്വന്തമാക്കിയത്.
സക്കറിയ ജോസഫിന്റെ മകനും സ്പിരിറ്റ് ഇൻ ജീസസ് ചെയർമാനുമായ ടോം സഖറിയയും കയ്യേറ്റക്കാരുടെ ഈ പട്ടികയിലുണ്ട്. ആദിവാസികൾക്കുൾപ്പെടെ വിതരണം ചെയ്തഭൂമി കയ്യൂക്കിലൂടെ സ്കറിയയും കുടുംബവും പിടിച്ചെടുത്തു പിന്നീട് മറച്ചു വിറ്റു. ഇതിൽ ഇരുനൂറ് ഏക്കറിലേറെ മിച്ചഭൂമിയാണെന്ന് റവന്യൂ വകുപ്പും ക്രൈംബ്രാഞ്ചും 2012ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് ചൂണ്ടി കാട്ടി ഇടുക്കി ജില്ലാ കലക്ടർ നൽകിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് ബോർഡ് ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവിട്ടത്. 2012 ജനുവരി 12 ന് ഉത്തരവിറങ്ങായതിന് ശേഷം അഞ്ച് ജില്ലാ കലക്ടർമാർ ജില്ലയിൽ മാറി വന്നു നടപടി മാത്രം ഉണ്ടായില്ല.
ഭൂമി കൈവശം വച്ചിരിക്കുന്നവരോട് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒരു രേഖപോലും റവന്യൂ സംഘത്തിന്റെ മുന്നിൽ എത്തിയില്ല. പകരം മതിയായ രേഖകളുള്ള 292 ഏക്കർ ഭൂമി കൈവശമുണ്ടെന്ന് അന്ന് നിയമ മന്ത്രിയായിരുന്നു കെ.എം.മാണിക്ക് കത്ത് നൽകി. ഇതോടെ നടപടികൾ അവസാനിച്ചു. 2013 ൽ സഖറിയ ഉൾപ്പെടെയുള്ള വൻകിട കയ്യേറ്റക്കാർക്കെതിരെ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പും ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവും അട്ടിമറിക്കപ്പെട്ടു. വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന കാര്യത്തിൽ യു ഡി എഫ് സർക്കാരും മത്സരിച്ചിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ.
Advertisement