മൂന്നാറില്‍ കയ്യേറ്റങ്ങളൊഴിപ്പിക്കുമെന്ന ഉറച്ചനിലപാടില്‍ സിപിഐ. കയ്യേറ്റം ഒഴിപ്പിക്കാന്‍ മണ്ണുമാന്തിയല്ല നിശ്ചയദാര്‍ഢ്യമാണ് വേണ്ടതെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ, തർക്കവിഷയങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്ന് സി.പി.ഐ,, സി.പി.എമ്മിനോട് ആവശ്യപ്പെട്ടു.
മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ പരാജയപ്പെട്ടെന്ന പ്രചരണം തെറ്റാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ത്യാഗത്തിന്‍റെയല്ല കയ്യേറ്റത്തിന്‍റെ കുരിശാണ് പാപ്പാത്തിച്ചോലയില്‍ സ്ഥാപിക്കപ്പെട്ടത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതിനെതിരെ മുഖപത്രത്തിലൂടെ സി.പി.ഐ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കുരിശ് പോലുള്ള മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ ക്രൈസ്തവസഭകള്‍ അപലപിച്ചിട്ടും അതിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കവചമൊരുക്കുകയാണെന്നായിരുന്നു ജനയുഗത്തിന്റെ ആരോപണം.
ഇതിനു പിന്നാലെയാണ് കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ തുടരുമെന്ന നിലപാടുമായി കാനം രംഗത്തെത്തിയത്. അതിനിടെ, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിലടക്കം തുടരുന്ന ഭിന്നത പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ചര്‍ച്ചവേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം കാനം രാജേന്ദ്രൻ നിഷേധിച്ചെങ്കിലും, വരുംദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ചയുണ്ടാകുമെന്നാണ് സൂചന.
Advertisement