പത്തനംതിട്ട ∙ വിശന്നു തീറ്റ തേടിയിറങ്ങിയതാണ് കുഞ്ഞൻ പെരുമ്പാമ്പ്. ചെന്നുപെട്ടത് താറാവിൻപറ്റത്തിന്റെ ഇടയിൽ. കിട്ടിയതിനെ വയറ്റിലാക്കാനായി പിടിത്തമിട്ടു. പക്ഷേ, ഇര വായിൽ കൊള്ളാത്തതായി. കിട്ടിയതിനെ വിടാൻ വിശപ്പു സമ്മതിച്ചുമില്ല. ഇതിനിടയിൽ വായും തലയും പെരുമ്പാമ്പിന്റെ വായിലായ താറാവിനു ജീവനും നഷ്ടപ്പെട്ടു. രണ്ടു മണിക്കൂർ കിടന്നിട്ടും താറാവിന്റെ പകുതിപോലും പെരുമ്പാമ്പിന് വായ്ക്കകത്ത് ആക്കാൻ കഴിഞ്ഞില്ല.
കൊടുന്തറ വിളവിനാൽ വി.എം.യേശുദാസിന്റെ പുരയിടത്തിലാണ് സംഭവം. ചുറ്റും കമ്പിവേലികെട്ടി സംരക്ഷിച്ച ഇടത്താണ് പെരുമ്പാമ്പ് കയറിയത്. സമീപമുള്ള വയലുകളെല്ലാം വർഷങ്ങളായി തരിശുകിടക്കുകയാണ്. ഇവിടെ എവിടെയോ നിന്നാണ് പാമ്പ് കയറി വന്നതെന്നു സംശയിക്കുന്നു. വീട്ടുകാർ വനംവകുപ്പിന്റെ കോന്നി സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും വാഹനമില്ലെന്ന കാരണത്താൽ ഈ വന്യജീവിയെ അവരും ഉപേക്ഷിച്ചു. രണ്ടു മണിക്കൂറിനുശേഷം നാട്ടുകാരനായ ടൈറ്റസ് പാമ്പിന്റെ കഴുത്തിലും വാലിലുമായി പിടികൂടിയപ്പോൾ താറാവ് പുറത്തായി.