പാപ്പാത്തിച്ചോല കയ്യേറ്റവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും കയ്യേറിയതിനും സംഘടന മേധാവി ടോം സ്കറിയക്കെതിരെയാണ് കേസ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വാഹനമിട്ട് തടഞ്ഞ തൃശൂര്‍ സ്വദേശിക്കെതിരെയും കേസ്.
കയ്യേറ്റം ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ ടി.കെ.ഷാജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാന്തപാറ പോലീസിന്റെ നടപടി. 1957ലെ ഭൂസംരക്ഷണ നിയമത്തിലെ 447, 7A വകുപ്പുകള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിക്കെതിരെ കേസ്. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും കുരിശ് നാട്ടിഭൂമി കൈവശപ്പെടുത്തിയതിനുമാണ് കേസ്. സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ മറവില്‍ ചിന്നക്കനാല്‍ വില്ലേജിലെ 2122 ഏക്കര്‍ ഭൂമി കൈവശപ്പെടുത്താനായിരുന്നു നീക്കം.
കുരിശ് സ്ഥാപിച്ചതിനു പുറമെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രാര്‍ഥനയ്ക്കായി ഷെഡും കുടിലുകളും നിര്‍മിച്ചിരുന്നു. ഇതാണ് റവന്യൂ സംഘം വ്യാഴാഴ്ച പൊളിച്ചുനീക്കിയത്. പുലര്‍ച്ചെ ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വാഹനമിട്ട് തടഞ്ഞതിന് മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം നിന്നതിനാണ് കേസ്. ഇരുവരും സ്ഥലത്തില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിനിടെ തോട്ടം തൊഴിലാളിയുടെ വീട് റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കിയെന്നാരോപിച്ച് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും ശാന്തപാറ എസ്‌ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.