വരൾച്ചാ ദുരിതം പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന് ആലപ്പുഴ ജില്ലയിൽ സന്ദർശനമില്ല. ജില്ലയിലെ വെള്ളക്കെട്ടു കണ്ടാൽ കേരളത്തിൽ വരൾച്ചയില്ലെന്നു കേന്ദ്ര ശാസ്ത്ര സംഘം തെറ്റിദ്ധരിച്ചേക്കുമെന്നു കരുതി ആലപ്പുഴയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേ സമയം വരൾച്ചമൂലം കുറവു നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകൾ കേന്ദ്ര സംഘത്തിന്റെ സന്ദർശനപ്പട്ടികയിൽ ഇടം തേടുകയും ചെയ്തു. കേന്ദ്ര സർക്കാർ നിയോഗിച്ച രണ്ടു സംഘങ്ങളാണ് പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സന്ദർശനം നടത്തുന്നത്. ഈ പട്ടികയിൽ നിന്നാണ് നെല്ലറകളിൽ ഒന്നായ ആലപ്പുഴ പുറത്തായത്.
ആലപ്പുഴയിലെ വെള്ളക്കെട്ടു കണ്ടാൽ കേരളത്തിൽ വരൾച്ചയില്ലെന്നു കേന്ദ്ര ശാസ്ത്ര സംഘം തെറ്റിദ്ധരിച്ചേക്കുമെന്നു കരുതിയാണ് സന്ദർശനം ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉപ്പുവെള്ളക്കെട്ടിൽ കുടിവെള്ളത്തിനായി കേഴുന്ന ജനങ്ങളെ കണ്ടാൽ പ്രളയത്തിൽ ജീവിക്കുന്നവരാണെന്നു ശാസ്ത്ര സംഘത്തിനു സംശയം തോന്നുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. കഴിഞ്ഞ വരൾച്ചയിൽ 40000 ഹെക്ടർ നെൽകൃഷിയാണ് കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ നശിച്ചത്. ഇതിൽ 30000 ഹെക്ടർ ജനുവരി മാസങ്ങളിലും ബാക്കിയുള്ളവ മാർച്ചിലും നശിച്ചു.
ഇതുവഴി 57 കോടി രൂപയുടെ നാശമാണ് കർഷകർക്കുണ്ടായത്. അതേ സമയം 19000 ഹെക്ടറിൽ നെൽകൃഷി നശിച്ച പാലക്കാടും രണ്ടു പഞ്ചായത്തുകളിൽ കൃഷി നശിച്ച വയനാടും സന്ദർശനത്തിൽ ഉൾപ്പെട്ടു. വേനലിൽ നദികളിലെ ഒഴുക്കു നിലച്ചതോടെയാണ് ആലപ്പഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത്. എന്നാൽ കടുത്ത വേനലിന്റെ ഈ ലക്ഷണങ്ങൾ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്രളയ ദുരന്തം പഠിക്കാൻ വരുന്ന സംഘത്തിനെ മാത്രമേ ആലപ്പുഴയിൽ കൊണ്ടു വരാൻ പാടുള്ളുവെന്നാണ് അധികൃതരുടെ അഭിപ്രായം. കേന്ദ്ര സംഘം വഴിമാറിയതോടെ ജില്ലയ്ക്ക് അർഹമായ ധനസഹായം നഷ്ടമാകാൻ സാധ്യതയുണ്ട്
Advertisement