മൂന്നാറിൽ വൻകിട കയ്യേറ്റക്കാർക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി തുടങ്ങി. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയിൽ സർക്കാർ ഭൂമി കയേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുനീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു നടപടികൾ. കയ്യൂക്കിൽ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ പുറത്തു കൊണ്ടുവന്നത്.
കയ്യേറ്റഭൂമിയിലേക്ക് പുറപ്പെട്ട ദൗത്യസംഘത്തെ വിശ്വാസികളിൽ ചിലർ ആദ്യം തടഞ്ഞു. പിന്നീട് ഇടുങ്ങിയ വഴിയിൽ കാറിട്ടും റോഡ് കുത്തിപ്പൊളിച്ചു വഴിമുടക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തടസങ്ങൾ മറികടന് റവന്യൂ സംഘം സ്ഥലതെത്തിയത്. ദുർഘട യാത്രക്ക് ഒടുവിൽ മുകളിലെത്തിയ സംഘം ജെ സി ബി ഉപയോഗിച്ച് കുരിശ് പിഴുത് മാറ്റി. സമീപത്തെ ഷെഡുകൾ തീവച്ച് നശിപ്പിച്ച ദേവാലയത്തിനായി നിർമ്മിച്ച കെട്ടിടവും തകർത്തു.
2282 ഏക്കർ സർക്കാർ ഭൂമിയിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന കുരിശും താത്കാലിക ഷെഡും സ്ഥാപിച്ചത്. ഒരു മാസം മുമ്പ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 100 ലേറെ പൊലീസുകാരും അത്ര തന്നെ റവന്യൂ വനം വകുപ്പ് മറ്റിതര സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിക്കാനെത്തി.