ഇടതുമുന്നണിയോഗത്തിനുശേഷം ആവശ്യമെങ്കില്‍ സിപിഎം-സിപിഐ ചര്‍ച്ചയാകാമെന്ന് കാനം രാജേന്ദ്രന്‍. ഭിന്നതകള്‍ പറഞ്ഞുതീർക്കാൻ കാനവും കോടിയേരി ബാലകൃഷ്ണനും ഇന്ന് ചർച്ചനടത്തുമെന്നായിരുന്നു സൂചന. എന്നാൽ അതുണ്ടായില്ല. സർക്കാർ നപടികളിലേറെയും നാളത്തെ ഇടതുമുന്നണിയോഗത്തിൽ ചർച്ചചെയ്യുന്നതിനാലാണ് ഉഭയകക്ഷി ചർച്ച നീട്ടിയത്
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ, നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തൽ , വിവരാവകാശ പരിധി തുടങ്ങിയ പ്രശ്നങ്ങളിലാണ് സിപിഐയും സിപിഎമ്മും തമ്മിൽ ഭിന്നത. സിപിഐ പ്രതിപക്ഷത്തെപ്പോലെ പെരുമാറരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരട്ടും സിപിഐ ഇടതുപക്ഷനിലപാടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യപ്രസ്താവനകളുമായെത്തിയതോടെ ഭിന്നത പുതിയ തലത്തിലെത്തി. സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം കഴിഞ്ഞാലുടൻ സിപിഎം സിപിഐ സംസ്ഥാന സെക്രട്ടറിമാർ ചർച്ചനടത്തുമെന്നായിരുന്നു സൂചന. എന്നാലത് എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ സെമിനാറിനിടെയുള്ള സംഭാഷണത്തിലൊതുങ്ങി
പിണറായി മന്ത്രിസഭ ഒരുവർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയോഗം. സർക്കാരിന്റെ എല്ലാ നയങ്ങളും ചർച്ചാവിഷയമാകും. 25 ന് നിയമസഭാസമ്മേളനം പുനരാരംഭിക്കുന്നു. അതിന് മുമ്പ് കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കണമെന്നാണ് ഇടതുമുന്നണിനേതാക്കളുടെ പൊതുവികാരം