പാതയോരത്തെ മദ്യശാലകൾ പൂട്ടിയത് കാരണം ബവ്റിജസ് കോർപറേഷന് പതിനഞ്ച് ദിവസം കൊണ്ട് നഷ്ടമായത് 90 കോടിയിലേറെ രൂപ. ദിനം പ്രതി ആറു മുതൽ എട്ടു കോടി വരെയാണ് വരുമാന നഷ്ടം. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിലനിൽപിനെ ബാധിക്കുമെന്ന് കാണിച്ച് ബെവ്കോ സർക്കാരിന് റിപ്പോർട്ട് നൽകി. മദ്യഉപഭോഗം കുറഞ്ഞില്ലെന്നും വരുമാനം ഇതരസംസ്ഥാനങ്ങൾ കൊണ്ടുപോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സുപ്രീംകോടതി വിധി പ്രകാരം മാർച്ച് 31 ന് പാതയോരത്തെ മദ്യവിൽപനശാലകൾ പൂട്ടേണ്ടി വന്നത് ബവ്റജിസ് കോർപ്പറേഷനുണ്ടാക്കിയത് ഗുരുതര പ്രതിസന്ധി. 2016 ഏപ്രിലിൽ 15 ദിവസത്തെ വരുമാനം 566.36 കോടിയാണെങ്കിൽ 2017 ഏപ്രിലിൽ അത് 490.16 കോടി രൂപയായി താഴ്ന്നു. വരുമാന നഷ്ടം 76.49 കോടി രൂപ. അതിനുശേഷം മദ്യത്തിന് നികുതിയും വിലയും വർധിച്ചിട്ടുള്ളതും കണക്കാക്കുമ്പോൾ നഷടം 90 കോടി കവിയുമെന്നാണ് കോർപറേഷന്റെ കണക്ക്. പാതയോരത്തുള്ള 179 മദ്യശാലകളിൽ മാറ്റിസ്ഥാപിച്ചത് 29 എണ്ണം മാത്രമാണ്. ഇതുകൂടാതെ 40 ഓളം എണ്ണം മാറ്റിസ്ഥാപിച്ചെങ്കിലും ജനകീയ പ്രതിഷേധം കാരണം വീണ്ടും താഴു വീണു. പലേടത്തും സ്റ്റോപ് മെമ്മോ കാണിച്ച് വില്ലനായത് പഞ്ചായത്തുകൾ തന്നെ.അതുകൊണ്ടു തന്നെ അടിയന്തര ഇടപെടലാണ് ബവ്റജിസ് കോർപറേഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് വിൽപനശാലകൾ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയുന്നില്ലെന്നും ,ഇവിടെ കിട്ടികൊണ്ടിരുന്ന വരുമാനം അതിർത്തികടന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്നുമാണ് കോർപ്പറേഷൻ സർക്കാരിനു നൽകിയിരിക്കുന്ന റിപ്പോർട്ട്.
എന്നാൽ കൺസ്യൂമർ ഫെഡിന്റെ 29 പാതയോര വിൽപനശാലകളിൽ 17 എണ്ണം മാറ്റിയെന്നാണ് കണക്ക്. വലിയതോതിലുള്ള വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നും കൺസ്യൂമർ ഫെഡ് പറയുന്നു. വിൽപനശാലകൾ തുറക്കണമെന്നത് സർക്കാരിന്റെ തീരുമാനമായിരിക്കെ ശക്തമായ ഇടപെടലുണ്ടാകണന്നാണ് കോർപ്പറേഷന്റെ വാദം.