സംസ്ഥാനത്ത് വേനൽ മഴയിൽ വൻ വർധന. മാർച്ച് ഒന്ന് മുതലുള്ള കണക്കുകളനുസരിച്ച് 67 ശതമാനം മഴയാണ് സംസ്ഥാനത്ത് അധികം ലഭിച്ചത്. വരും ആഴ്ചകളിലും നല്ല വേനൽ മഴ കിട്ടുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.
സാധാരണ 66.7 മില്ലീ മീറ്റർമഴയാണ് മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ ലഭിക്കേണ്ടത്. എന്നാൽ 111 മില്ലീ മീറ്റർ മഴ കിട്ടി. 67 ശതമാനം അധികം. പത്തതനംതിട്ട, കൊല്ലം, പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് വേനൽ മഴ ഏറ്റവും ശക്തമായി പെയ്തത്. കാസർകോട് മാത്രമാണ് മഴകുറഞ്ഞത്, 22 ശതമാനം കുറവാണ് ഇവിടെ ഉണ്ടായത്. തൃശ്ശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സാധാരണ കിട്ടേണ്ട മഴമാത്രമാണ് ലഭിച്ചത്.
ഇവയൊഴികെ, മറ്റെല്ലാ ജില്ലകളിലും വേനൽമഴയിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ ഇത് കൊണ്ടുള്ള പ്രയോജനം ലഭിക്കാത്ത രീതിയിലുള്ള സ്ഥിതിയിലാണ് സംസ്ഥാനം. കാലവർഷവും തുലാവർഷവും ചതിച്ചതോടെ വരൾച്ച കഠിനമായി. കാലവർഷത്തിൽ 34 ശതമാനത്തിന്റേയും തുലാവർഷത്തിൽ 62 ശതമാനത്തിന്റേയും കുറവ് വന്നതോടെ എല്ലാ ജില്ലകളെയും വരൾച്ച ബാധിച്ചു.
ഇതുകൊണ്ടാണ് വേനൽമഴ കൂടിയെങ്കിലും , ജലക്ഷാമം കുറക്കാൻ ഇത് ഉപകരിക്കാതെ വന്നത്. സംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും ഭൂഗർഭ ജലവിതാനം ക്രമാതീതമായി കുറഞ്ഞതും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കാലവർഷം എത്തും വരെ പിടിച്ചു നിൽക്കാനാണ്, ജലവിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം.