42 കേസുകളിൽ യു.എ.പി.എ ഒഴിവാക്കാൻ ഡി.ജി.പിയുടെ തീരുമാനം. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകൾക്കെതിരെ ഇടതുമുന്നണിയിൽ തന്നെ ശക്തമായ എതിർപ്പുണ്ടായ സാഹചര്യത്തിലാണ് പുനഃപരിശോധന. തീവ്രവാദബന്ധം ഉൾപ്പടെ അതീവ ഗൗരവമുള്ള കേസുകളിൽ മാത്രം യു.എ.പി.എ നിലനിർത്തിയാൽ മതിയെന്നാണ് നിർദേശം.
കുറ്റപത്രം സമർപ്പിക്കാത്ത 162 കേസുകളിലാണ് നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം അഥവാ യു.എ.പി.എ ചുമത്തി അന്വേഷണം നടത്തിവന്നത്. എഴുത്തുകാരൻ കമൽസി ചവറയ്ക്ക് ഉൾപ്പടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് യു.എ.പി.എ കേസുകൾ പുനഃപരിശോധിക്കാൻ പൊലീസ് മേധാവി തീരുമാനിച്ചത്. ഡി.ജി.പി നേരിട്ട് നടത്തിയ പരിശോധനയിൽ 162 കേസുകളിൽ 42 എണ്ണത്തിൽ യു.എ.പി.എ ചുമത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. ഈ കേസുകളിൽ നിന്ന് യു.എ.പി.എ ഒഴിവാക്കാൻ തീരുമാനിച്ചു.
കുറ്റപത്രം സമർപ്പിക്കാത്ത ഈ കേസുകളിൽ യു.എ.പി.എ ഒഴിവാക്കുന്നതിന് കോടതിയെ സമീപിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യു.എ.പി.എ ചുമത്തുന്നതിനെതിരെ കഴിഞ്ഞദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യവിമർശനം നടത്തിയിരുന്നു. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ നിലപാട് ശരിവച്ചു. ഇതിന് പിന്നാലെയാണ് 42 കേസുകളിൽ നിന്ന് യു.എ.പി.എ ഒഴിവാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡി.ജി.പി ആഭ്യന്തരവകുപ്പിന് കൈമാറിയത്.