തലസ്ഥാനനഗരത്തിൽ കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണമേർപ്പെടുത്തി ജലഅതോറിറ്റി. ഇന്നുമുതൽ അരുവിക്കരയിൽ നിന്നുള്ള പമ്പിങ് 25ശതമാനം കുറച്ചു. കടുത്തവരൾച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ് അറിയിച്ചു.
പേപ്പാറയിൽ നിന്ന് വൈദ്യുതി ഉത്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുകി, അവിടെ നിന്ന് തലസ്ഥാന നഗരത്തിലേക്കെത്തിക്കുന്നതാണ് പതിവ്. നഗരത്തിൽ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലീറ്ററും വിവിധ ചെറുകിടപദ്ധതികളും ചേർത്ത് 400 ദശലക്ഷം ലീറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം.
ഇതനുസരിച്ച് ഇനി ഒരുമാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പമ്പിങ് നിയന്ത്രണം ഉണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാൽവുവഴി നിയന്ത്രിച്ച് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് നിർദ്ദേശം. നെയ്യാർ ഡാമിൽനിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു.
വരൾച്ചമുൻനിർത്തി സംസ്ഥാനത്താകെ ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണമുണ്ട്. കുടിവെള്ളം നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്. ജലദുരുപയോഗം തടയാൻ സ്ക്വാഡുകളിറങ്ങും. കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ ക്രിമിനല്‍കേസെടുക്കാനും നിർദ്ദേശമുണ്ട്.
Advertisement