മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കാര്യമായ നേട്ടമുണ്ടാക്കാത്തതിനെച്ചൊല്ലി കോർകമ്മിറ്റിയിൽ വിമർശനം. സ്ഥാനാർഥി നിർണയത്തിലടക്കം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്ന് ഒരുവിഭാഗം ആരോപിച്ചു. കേരളത്തിലെ മോദിവിരുദ്ധവികാരമാണ് വിനയായതെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. അൽഭുതങ്ങൾ പ്രതീക്ഷിച്ചില്ലെങ്കിലും ഒരുലക്ഷത്തിലേറെ വോട്ട് നേടുകയായിരുന്നു ബിജെയുടെ ലക്ഷ്യം.
സ്ഥാനാർഥി നിർണയത്തിൽ പാളിച്ചപറ്റി. സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നും കോർകമ്മിറ്റിയിൽ വിമർശനമുയർന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമല്ലെന്നും നേതാക്കളിൽ ഭിന്നതയില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.സ്ഥാനാർത്ഥി അപരിചിതനല്ലായിരുന്നു. കൂട്ടായ പ്രവർത്തനമാണുണ്ടായത്.
മലപ്പുറത്തെ തോൽവിക്ക് കാരണം കേരളത്തിലെ മോദി വിരുദ്ധവികാരമാണെന്ന് ഒ. രാജഗോപാൽ വിലയിരുത്തുന്നു. സംസ്ഥാന ഭാരവാഹി യോഗത്തിനുശേഷം നാളെ നിർവാഹകസമിതി യോഗം ചേരും. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് മുഖ്യചർച്ചാവിഷയം. ഭുവനേശ്വറിൽ ചേർന്ന ദേശീയ നിർവാഹക സമിതിയോഗത്തിന്റെ തീരുമാനങ്ങളും റിപ്പോർട്ടുചെയ്യും. സംസ്ഥാന നേതാക്കൾക്കു പുറമേ ദേശീയ സെക്രട്ടറി എച്ച്് രാജയും പങ്കെടുക്കുന്നു.