മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ. വകുപ്പുകളുടെ വ്യത്യാസമില്ലാതെ സര്‍വീസില്‍ നിന്ന് വിരമിച്ചവരുള്‍പ്പെടെ വളച്ചുകെട്ടിയത് രണ്ട് ഹെക്ടറിലേറെ സര്‍ക്കാര്‍ ഭൂമിയാണ്. ഭൂമിയിലെ സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍ഇടിച്ചുനിരത്തി വീടും ഹോംസ്‌റ്റേയും നിര്‍മിച്ച്് റിസോര്‍ട്ട് മാഫിയക്ക് മറച്ചുവിറ്റ് ഉദ്യോഗസ്ഥര്‍ ലക്ഷപ്രഭുക്കളായി
മൂന്നാറില്‍ ജനിച്ചുവളര്‍ന്ന രാമറിനെ പോലെയുള്ളവര്‍ ഒരു തുണ്ട് ഭൂമിക്കായി ഓഫിസുകള്‍ കയറി ഇറങ്ങുമ്പോളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥറുടെ ഭൂമി കയ്യേറ്റം. ദേവികുളത്ത് സബ് കലക്ടറുടെ മൂക്കിന് താഴെ രണ്ട് ഹെക്ടറിലേറെ ഭൂമിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയത്.
സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷകരായ റവന്യൂ വകുപ്പില്‍ നിന്ന് തുടങ്ങുന്ന കയ്യേറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക.
1. ദേവികുളം താലൂക്കില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരുന്ന വ്യക്തി ഇറച്ചിപ്പാറയില്‍ 16 സെന്റ് ഭൂമി കൈവശപ്പെടുത്തി വീട് വെച്ച് താമസിക്കുന്നു.
2 ദേവികുളം സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് കയ്യേറിയത്് 20 സെന്റ് ഭൂമി.
3. വനംവകുപ്പിലെ ഗാര്‍ഡും ഇറച്ചിപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. ഇവിടെ 35 വീടുകളും ഒരു ഹോംസ്‌റ്റേയും നിര്‍മിച്ചു. ഒരു വീടിന് 2500 രൂപ നിരക്കില്‍ വാടകയ്ക്ക് നല്‍കി പോക്കറ്റ് നിറച്ചു.
ദേവികുളം മുന്‍സിഫ് കോടതിയിലെ ആലപ്പുഴക്കാരനായ ആമിനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ദേവികുളം എല്‍പി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനഅധ്യാപകന്‍ സിഐയുടെ ക്വാട്ടേഴ്‌സിന് സമീപത്തെ അന്‍പത് സെന്റ് ഭൂമി വളച്ചുകെട്ടിയാണ് വീട്് നിര്‍മിച്ചത്. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരന്‍ അനുവദിച്ച ക്വാട്ടേഴ്‌സ് പൊളിച്ചുനീക്കിയ ശേഷമാണ് വീട് നിര്‍മിച്ചത്.
ഈ വീട് പതിനേഴ് ലക്ഷം രൂപയ്ക്ക് മറച്ചുവിറ്റു. മാവേലി സ്റ്റോറില്‍ ജീവനക്കാരിയുടെ പേരില്‍ ദേവികുളത്ത് 90 സെന്റ് സര്‍ക്കാര്‍ ഭൂമിയാണുള്ളത്. ഇവിടെ ഒരു ഹോംസ്‌റ്റേയും നടത്തിവരുന്നു. സഹോദരനായ പാര്‍ട്ടി നേതാവും അന്‍പത് സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി ഷെഡും കുടിവെള്ള ടാങ്കും നിര്‍മിച്ചു. ജനസേവനത്തിനെത്തി സര്‍ക്കാര്‍ ഭൂമിയുടെ അവകാശികളായി മാറിയ ഉദ്യോഗസ്ഥരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. വിശദമായ അന്വേഷണം നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കയ്യേറ്റക്കാരുടെ പട്ടിക പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്.
Advertisement