സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവായി. പുതിയ നിരക്ക് നാളെ നിലവില്‍ വരും. വീടുകൾക്ക് 10 പൈസമുതൽ 30 പൈസവരെയാണ് കൂട്ടിയത്. ഹൈ ടെൻഷൻ , എക്ട്രാ ഹൈടെൻഷൻ ഉപയോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയ റഗുലേറ്ററി കമ്മിഷൻ കൂടുതൽ കാർഷിക വിളകൾക്ക് സൗജന്യ നിരക്കിൽ വൈദ്യുതി നൽകാനും തീരുമാനിച്ചു.
പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നർക്ക് ദ്വൈമാസ ബില്ലിൽ 30 രൂപ കൂടുതൽ നൽകേണ്ടിവരും. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 പൈസയും 250 യൂണിറ്റ് വരെയുള്ളവർക്ക് 30 പൈസയുമാണ് ആനുപാതിക വർധന. 250 യൂണിറ്റ് മുകളിൽ ഉപയോഗിക്കുന്നവർക്ക് 50 പൈസ കൂടും. ഇത് നോൺടെലിസ്കോപിക് നിരക്ക് ആയതിനാൽ ആദ്യയൂണിറ്റുമുതൽ നൽകേണ്ടിയും വരും.
മാസം 40 വരെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎൽ വിഭാഗങ്ങൾക്ക് നിരക്ക് കൂടില്ല. അതുപോലെ ഹൈ ടെൻഷൻ , എക്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾക്ക് വർധനയില്ല. കാർഷികമേഖലയിലെ സബ്സിഡി കൂടുതൽ ഇനങ്ങൾക്ക് ബാധമാക്കി.കാപ്പി, തെങ്ങ്, കവുങ്ങ്, ഏലം , കൊക്കോ, ജാതി , ഗ്രാമ്പൂ, പച്ചക്കറികൾ , പഴവർഗങ്ങൾ എന്നിവയുടെ ജലസേചന വൈദ്യുതി യൂണിറ്റിന് രണ്ടുരൂപയ്ക്ക് ലഭ്യമാകും. നേരത്തെ നെല്ലിന് മാത്രമായിരുന്നു നിരക്കിളവ്.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.50 രൂപ നിരക്കിൽ നൽകാനും റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. കൊച്ചി മെട്രോ റയിൽ കോർപറേഷന് 4.80 രൂപയ്ക്ക് വൈദ്യുതി നൽകും. സാധാരണ റയിൽവെയ്ക്ക് നൽകുന്നത് 5 രൂപ 10 പൈസയ്ക്കാണ്. നിരക്ക് വർധനയിലൂടെ 550 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. 2014 ന് ശേഷം ആദ്യമായാണ് വൈദ്യുതി നിരക്ക് കൂടിയത്.
Advertisement