മലപ്പുറം∙ കേന്ദ്രഭരണത്തിന്റെ പിന്തുണയിൽ മലപ്പുറത്തു ശക്തി തെളിയിക്കാനിറങ്ങിയ ബിജെപിക്കു തിരിച്ചടി. മുൻപെങ്ങുമില്ലാത്തവിധം ശക്തമായ പ്രചാരണമാണു മണ്ഡലത്തിൽ ബിജെപി കാഴ്ചവച്ചതെങ്കിലും തിരഞ്ഞെടുപ്പിൽ അതു വോട്ടായി മാറിയില്ല. മലപ്പുറത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ‘നേട്ടത്തിന്റെ’ നിഴലിലൊതുങ്ങേണ്ടിവന്നു ഇത്തവണ പാർട്ടിക്ക്.
മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഊർജം സംഭരിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കേന്ദ്രഭരണവും നിയമസഭയിൽ അക്കൗണ്ട് തുറക്കാനായതുമെല്ലാം പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. 2014ൽ നേടിയ 64,705 വോട്ടുകളും (7.58 ശതമാനം) പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമായി. ഒരു ലക്ഷത്തിന് മുകളിൽ വോട്ടുനേടി മണ്ഡലത്തിൽ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണു പാർട്ടി പ്രചാരണം നയിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകി. 90,000 വോട്ടിനു മുകളിലെത്താനാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ പാർട്ടിയുടെ പ്രതീക്ഷകൾ തകർന്നടിഞ്ഞു.
ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ തിരിച്ചടിയായി തിരഞ്ഞെടുപ്പു ഫലത്തെ വ്യാഖ്യാനിക്കാം. കേന്ദ്രസർക്കാരിന്റെ നിലപാടുകളോടുള്ള എതിർപ്പും ദോഷകരമായി ബാധിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നല്ല ബീഫ് വിതരണം ചെയ്യുമെന്ന ബിജെപി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചലനമാണ് മണ്ഡലത്തിലുണ്ടാക്കിയത്. മറ്റു പാർട്ടികൾ ഇതു ബിജെപിക്കെതിരെയുള്ള പ്രചരണായുധമായി ഉപയോഗിച്ചു.
വടക്കേ ഇന്ത്യയിൽ ബീഫിനെതിരെ നിലപാടെടുക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്നു കോൺഗ്രസും സിപിഎമ്മും നിലപാടെടുത്തു. അവരതു ശക്തമായി പ്രചാരണ യോഗങ്ങളിൽ അവതരിപ്പിച്ചു. വെറുതേ പറഞ്ഞാൽ പോര നല്ല ബീഫ് വിതരണം ചെയ്തു കാണിക്കണമെന്നും കുമ്മനം തന്നെ ഉദ്ഘാടനം ചെയ്യണമെന്നുമായിരുന്നു സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ വേങ്ങരയിലെ തിരഞ്ഞെടുപ്പു റാലിയിലെ പ്രഖ്യാപനം. ഇതേതുടർന്ന്, എന്തു സാഹചര്യത്തിലാണു സ്ഥാനാർഥി അങ്ങനെ പറഞ്ഞതെന്നു വിശദീകരണം ചോദിക്കുമെന്നു കുമ്മനം രാജശേഖനു വിശദീകരിക്കേണ്ടിവന്നു. ബീഫ് വിഷയത്തിൽ മലപ്പുറത്തു സ്വീകരിച്ച നിലപാടിനെ വിമർശിച്ച് ശിവസേന രംഗത്തെത്തിയതും തിരിച്ചടിയായി. Malappuram By-Election Results
കേരളത്തിൽ ഭരണം പിടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ നീങ്ങുന്ന ബിജെപിക്ക് ആശ്വാസം പകരുന്നതല്ല മലപ്പുറത്തെ പ്രകടനം. സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങിയിട്ടും വോട്ടുകൾ കൂടാത്തത് പാർട്ടിക്കുള്ളിൽതന്നെ വിമർശനം ക്ഷണിച്ചുവരുത്തിയേക്കാം. കേന്ദ്രനേതൃത്വത്തിന്റെ വിമർശനവും നേരിടേണ്ടിവരാം. പ്രത്യേകിച്ചും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 11 സീറ്റുകൾ നേടണമെന്നു കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ.