മദ്യവിൽപനശാലയിലെ തിരക്കിന്റെ മറവിൽ കരിഞ്ചന്തയിൽ മദ്യവിൽപന. തിരക്കു നിയന്ത്രിക്കാനാരുമില്ലാത്തത് മദ്യംവാങ്ങാനെത്തുന്നവർ തമ്മിലുളള സംഘർഷത്തിനും കാരണമാകുന്നു. പാലക്കാട് കെഎസ്ആർടിസിക്ക് സമീപമുളള കൺസ്യൂമർഫെഡിന്റെ മദ്യവിൽപനകേന്ദ്രത്തിലെ കാഴ്ചയിലേക്ക്.
കയ്യൂക്കുളളവൻ കാര്യക്കാരൻ എന്നപോലെയാണ് മദ്യംവാങ്ങുന്നതിലും മിടുക്ക്. തിരക്കായതിനാൽ മണിക്കൂറുകൾ കാത്തുനിന്നാണ് മിക്കവരും മദ്യംവാങ്ങുന്നത്. എന്നാൽ ഗുണ്ടാസംഘം പോലെ ഒരുവിഭാഗമുണ്ട്.തിരക്കിനിടയിൽ ഇടിച്ചുകയറി പത്തുംപതിനഞ്ചും മദ്യക്കുപ്പികൾ ഒരുമിച്ചുവാങ്ങി അതേ സ്ഥലത്തു വിറ്റഴിക്കുന്നു, മദ്യംവാങ്ങാനായി നിരയായി നിൽക്കുന്നവരെ ഭീഷണിപ്പെടുത്തിയാണ് കൂടിയ വിലയ്ക്ക് മദ്യം വിൽപന.
ആരെങ്കിലും എതിർത്താൽ കൊടിയമർദനം. ഒറ്റയ്ക്കും കൂട്ടായും ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ്. ദിവസേന ആയിരത്തിലധികം പേർ വന്നുപോകുന്ന കൺസ്യൂമർ ഫെഡിന്റെ ഇൗ മദ്യവിൽപനകേന്ദ്രത്തിൽ പതിവുകാഴ്ചയാണിത്. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും നൂറ്റമ്പതു മീറ്റർ അകലമേയുളളുവെങ്കിലും ഒരൊറ്റ പൊലീസുകാരന്റെ നിരീക്ഷണം പോലും ഇവിടെയില്ല.