യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ അനുസ്മരണദിനം സംസ്ഥാനത്ത് പ്രാര്‍ഥനകളോടെ ക്രൈസ്തവസമൂഹം എതിരേറ്റു. വിവിധദേവാലയങ്ങളിൽ ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു.
പീഡാനുഭവത്തിനും മരണത്തിനുശേഷം യേശുദേവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ അനുസ്മരണദിനം പ്രാര്‍ഥനകളോടെയാണ് ക്രൈസ്തവസമൂഹം എതിരേറ്റത് . മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ദേവാലയത്തിൽ നടന്ന ഈസ്റ്റർ ദിന കുർബാനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. കുർബാനയ്ക്ക് മുന്നോടിയായി മെഴുകുതിരി കത്തിച്ച് ദേവാലയം ചുറ്റി നടന്ന പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു
പതിവില്‍ നിന്ന് വ്യത്യസ്തമായി ചേര്‍ത്തല പള്ളിപ്പുറം സെന്‍റ്മേരീസ് ഫൊറോനപള്ളിയിലാണ് സീറോമലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമങ്ങൾക്ക് നേതൃത്വം നല്‍കിയത്.യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുകര്‍മങ്ങള്‍ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസൈപാക്യം നേതൃത്വം നല്‍കി.
പട്ടം സെന്റ് മേരീസ് കത്തിഡ്രലിൽ നടന്ന ഉയിർപ്പ്തിരുകർമ്മങ്ങൾക്ക് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ നേതൃത്വം നല്‍കി. എറണാകുളം വടവുകോട് സെന്‍റ് മേരീസ് യാക്കോബായ പളളിയില്‍ നടന്ന ഈസ്റ്റര്‍ ദിന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു
തിരുവല്ല സെന്‍റ്.തോമസ് മാര്‍ത്തോമ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാദര്‍ ജോജന്‍ പി.മാത്യൂസ് മുഖ്യകാര്‍മികത്വം വഹിച്ചു.
കോഴിക്കോടും വിവിധ ക്രൈ സ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രത്യേക തിരുകർമ്മങ്ങളും നടന്നു. ദേവമാതാ കത്തീഡ്രലിൽ നടന്ന കുർബാനക്ക് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ കാർമ്മികത്വം വഹിച്ചു.
പാലാട്ടുതാഴം സെൻറ് മേരീസ് യാക്കോബായ സിറിയൻ കത്തിഡ്രലിൽ നടന്ന ഉയി ർപ്പു കുർബാനക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു
കോട്ടയം സി എസ് ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പ്രാർഥനാ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കത്തീഡ്രൽ അസിസ്റ്റൻറ് വികാരി റവ. ബിനോയി പി.ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു . കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനാ ശുശ്രൂഷകള്‍.