കോന്നി മെഡിക്കൽ കോളജിൽ ഇത്തവണയും ഒന്നാംവർഷ പ്രവേശനനടപടികൾ തുടങ്ങാനാകില്ല. പരിശോധന ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മെഡിക്കൽ കൗൺസിലിന് നൽകിയ പട്ടികയിൽ കോന്നിയെ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനമാണുയരുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതാണ് കോന്നി മെഡിക്കൽ കോളജിന്റെ പ്രധാന തടസമായിപ്പറയുന്നത്.
പഠനസൗകര്യത്തിനായി ഒന്നരവർഷം മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയെ താൽക്കാലിക കോന്നി മെഡിക്കൽ കോളജാക്കി ഉത്തരവിറക്കി. കഴിഞ്ഞതവണത്തെ പരിശോധനയിൽ മെഡിക്കൽ കൗൺസിൽ ഈ സൗകര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതൊഴിവാക്കാനാണ് എംസിഐയ്ക്ക് നൽകിയ പട്ടികയിൽ കോന്നിയുടെ പേര് ഉൾപ്പെടുത്താത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കോന്നിയ്ക്കായി അനുവദിച്ചിരുന്ന ഡോക്ടർമാരെ പൂർണമായും പിൻവലിച്ചു. നെടുംപാറയിൽ കോന്നി മെഡിക്കൽ കോളജിന്റെയും അക്കാദമിക് ബിൽഡിങിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ക്ലാസ് നടത്തുന്നതിനുള്ള സൗകര്യം ഇതിനകം പൂർത്തിയായിട്ടുണ്ട്.
എന്നിട്ടും പ്രതിസന്ധിയെന്ന് പറയുന്നതിൽ അവ്യക്തതയുണ്ടെന്നാണ് ആക്ഷേപം. കോന്നി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ ആരോഗ്യവകുപ്പ് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വാടകക്കെട്ടിടങ്ങളിൽ പോലും മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നുണ്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയ്ക്ക് വീണ്ടും കത്ത് നൽകുമെന്നും അടൂർ പ്രകാശ് അറിയിച്ചു.
Advertisement