ഹാരിസൺ ഉൾപ്പെടെയുള്ള വൻകിട ഭൂമി കൈയ്യേറ്റക്കാർ, കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കണമെന്ന് സർക്കാർ. പുതുതായി രൂപീകരിക്കുന്ന ലാന്റ് ട്രൈബ്യൂണലിന് മുന്നിൽ , ഇരുനൂറോളം വൻകിടക്കാരെ ആദ്യം എത്തിക്കാൻ റവന്യൂ വകുപ്പ് ശ്രമം തുടങ്ങി. ഇതിനായുള്ള ഭൂമികൈയ്യേറ്റ തടയൽ നിയമം 25ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
രാജമാണിക്യം സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമികൈയ്യേറ്റക്കാരെ വരുതിയിൽ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാരിസൺമലയാളം 38,000 ഏക്കർ സർക്കാർഭൂമിയും മറ്റ് വൻകിടകൈയ്യേറ്റക്കാർ ഇതിന്റെ മൂന്നിരട്ടിയും കൈപ്പടിയിലൊതുക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. പ്രധാനമായും ഇവരെ ലക്ഷ്യമിടുന്നതാണ് സർക്കാർ തയ്യാറാക്കി വരുന്ന പുതിയ നിയമം. ഇതിന്റെ ഭാഗമായി ജില്ലാകോടതിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ നിലവിൽവരും. ഇതിന് മുന്നിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത കൈയ്യേറ്റക്കാർക്കാവും. ഇടുക്കി, പത്തനംതിട്ട, കോട്ടയം , കൊല്ലം, തൃശ്ശൂർ, വയനാട്, പാലക്കാട് ജില്ലകളിലാണ് വൻകിട കൈയ്യേറ്റങ്ങളിലധികവും.
ഏലമലക്കാടുകൾ മുതൽ നെല്ലിയാമ്പതി വരെ കൈയ്യേറ്റക്കാരുടെ പിടിയിലാണ്. നിലവിലെ ഭൂസംരക്ഷണ നിയമവും ഭൂപരിധി നിയമവും അനുസരിച്ച് നടപടി വരുമ്പോൾ ജില്ലാകോടതികൾ മുതൽ ഹൈക്കോടിവരെ കേസുകൾകൊടുത്ത് അത് നീട്ടിക്കൊണ്ടുപോകാനാണ് വൻകിട കൈയ്യേറ്റക്കാർശ്രമിക്കുന്നത്. ഇത് തടയുകയാണ് പുതിയ ട്രൈബ്യൂണലിന്റെ ലക്ഷ്യം. പുതിയ നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് നിയമ വകുപ്പ് സർക്കാരിനെ അറിയിച്ചട്ടുണ്ട്. നിയമത്തിന്റെ കരടിന് റവന്യൂ, നിയമ, വനം സെക്രട്ടറിമാർ സംയുക്തമായാവും അവസാനരൂപം നൽകുക.