കടക്കെണി മൂലം മാതാപിതാക്കൾ ജീവനൊടുക്കിയതോടെ ജീവിതം വഴിമുട്ടിയ രണ്ട് കുട്ടികള്‍. തൃശൂർ മുളങ്ങിലെ സഹോദരിമാരായ വൈഗയും ആവണിയുമാണ് താമസിക്കാൻ ഒരു വീടുപോലുമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇതിനിടെ വൈഗയ്ക്ക് ഹൃദയ ശസ്ത്രക്രീയയും ആവശ്യമായതോടെ ചികിത്സാചെലവിനും സുമനസുകളുടെ കാരുണ്യമാണ് ഇവർക്ക് ആശ്രയം.
നേരിടേണ്ടി വന്നത് നികത്താനാവുന്ന നഷ്ടമല്ലെങ്കിലും കളിചിരികളോടെ ജീവിതത്തിലേക്ക് തിരിച്ച് വരണം ആവണിയ്ക്കും വൈഗയ്ക്കും. രണ്ട് വർഷം മുൻപാണ് ഇവരുടെ മാതാപിതാക്കളായ തൃശൂർ മുളങ്ങ് പനമൂട്ടിൽ വീട്ടിൽ സുഭീഷും സുരഭിയും കടക്കെണി ഭയന്ന് ജീവനൊടുക്കിയത്. ഒറ്റപ്പെട്ട് പോയ കുഞ്ഞുങ്ങൾക്ക് പിന്നീട് ഏക ആശ്രയമായത് അമ്മയുടെ മാതാപിതാക്കളാണ്. രോഗികളായ അവർക്കും സ്വന്തമായൊരു വീടില്ലാത്തതിനാൽ നാട്ടുകാർ ഏർപ്പാടാക്കിയ ഒരു താൽകാലിക വീട്ടിലാണ് അന്തിയുറക്കം.
ഇതിനിടയിലാണ് രണ്ടാം ക്ളാസ് വിദ്യാർഥിയായ വൈഗയുടെ ഹൃദയഭിത്തിയിൽ ദ്വാരം കണ്ടതും ലക്ഷങ്ങളുടെ ചികിത്സ ആവശ്യമായതും. ഇതോടെ ചികിത്സയും ജീവിതം എങ്ങിനെയെന്ന ചോദ്യത്തിന് ഇവരുടെ മുന്നിൽ ഉത്തരമില്ല. നാട്ടുകാർ ചേർന്ന് പണം പിരിച്ച് ഇവർക്ക് വീടൊരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സൻമനസുകളുടെ സഹായമുണ്ടെങ്കിൽ വീടും ചികിത്സയുമൊരുക്കി ആരോരുമില്ലാത്ത ആവണിയ്ക്കും വൈഗയ്ക്കും ജീവിതം തിരികെ നൽകാമെന്നാണ് നാട്ടകാരുടെ പ്രതീക്ഷ.
ആവണി - വൈഗ കുടുംബ സഹായസമിതി
ധനലക്ഷമി ബാങ്ക്
തൊട്ടിപ്പാൾ ശാഖ
അക്കൗണ്ട് നമ്പർ, 004600100036306
IFSC code DLXB 0000046