സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയകൾ സ്തംഭനാവസ്ഥയിൽ. ഇതോടെ രണ്ടായിരത്തോളം രോഗികൾ മരണത്തെ മുഖാമുഖം കണ്ടുകഴിയുകയാണ്. അവയവദാനരംഗത്ത് ചൂഷണം നടക്കുന്നുവെന്ന പ്രചാരണം ഉയർന്നതോടെ മസ്തിഷ്ക മരണം സംഭവിച്ചാലും ബന്ധുക്കൾ അവയവദാനത്തിന് തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.ആരോപണം ഭയന്ന് ഡോക്ടർമാരും മുൻകൈയെടുക്കുന്നില്ല.
അലക്സിനിത് രണ്ടാം ജന്മം. മൂന്നു വർഷം മുമ്പ് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ കരളും വൃക്കയും ദാനമായി കിട്ടിയതാണ് പുതുജീവിതത്തിലേയ്ക്ക് വഴി തുറന്നത്. കരളുല്പാദിപ്പിക്കുന്ന എൻസൈമിന്റെ കുറവുമൂലം വൃക്കകളിൽ കല്ലുകൾ അടിഞ്ഞു കൂടുന്ന അപൂർവ്വ അസുഖം. ഹൈപ്പെറോക്സാലുറിയ എന്ന ഈ ജനിതക രോഗത്തിന്റെ പിടിയിലായ സഹോദരി അഞ്ചുവിനും ഉടൻ കരൾ മാറ്റിവയ്ക്കണം.നന്നായി ചിത്രം വരയ്ക്കും. ഗ്രാഫിക് ഡിസൈനറാകാനാണ് മോഹം.പക്ഷെ അവയവദാനത്തിന്റ വഴികളടഞ്ഞതോടെ അഞ്ചുവിന്റ സ്വപ്നങ്ങളിലും കരിനിഴൽ വീണു.
അഞ്ചുവിനേപ്പോലെ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവർ മാത്രം രണ്ടായിരത്തോളം പേർ.അതീവ ഗുരുതരാവസ്ഥയിലുള്ള 1500 പേർ വൃക്കയ്ക്കും 282 പേർ കരളിനും 34 പേർ അനുയോജ്യമായ ഹൃദയത്തിനും കാത്തിരിക്കുന്നു.2016ൽ 199 മരണാനന്തര അവയവദാനങ്ങൾ നടന്നപ്പോൾ ഈ വർഷം ഏപ്രിൽ വരെ നടന്നത് ഒൻപതെണ്ണംമാത്രം.അവയവദാനത്തിന് പിന്നില്‍ സാമ്പത്തിക ചൂഷണമില്ലെന്നും സുതാര്യമാണെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്താനാകാത്തതാണ് പ്രതിസന്ധിക്കു കാരണം.റിസ്കെടുക്കാൻ ഡോക്ടർമാരും മടിക്കുന്നതോടെ ഇല്ലാതാകുന്നത് ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത കുറെപ്പേരുടെ പ്രതീക്ഷകളാണ്.