ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് ആസ്ഥാനത്തിനുമുന്നിൽ സംഘർഷം സൃഷ്ടിച്ചത് യാദൃശ്ചികമല്ല. വെളളംകലക്കി മീൻപിടിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് ആസ്ഥാനത്തിനു മുന്നിൽ ഗൂഡാലോചന നടന്നിട്ടില്ലെന്ന ജിഷ്ണുവിന്റെ ബന്ധുക്കളുടെ നിലപാട് ദേശാഭിമാനിയിലെ നേർവഴിയെന്ന പംക്തിയിലൂടെയാണ് കോടിയേരി തള്ളിയത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ കരുവാക്കി സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ഗൂഡാലോചന പലതലങ്ങളിൽ നടന്നിട്ടുണ്ട്. സമരത്തിലേക്ക് നുഴഞ്ഞുകയറിയവർ വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിച്ചു. അറസ്റ്റുചെയ്യപ്പെട്ടവരെ ശുദ്ധാത്മാക്കളും പുണ്യവാളന്മാരുമായി ചിത്രീകരിക്കുകയാണ്. ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ 11 മാസംവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
ഡിജിപി ഓഫിസ് പരിസരം നിരോധിതമേഖലയായി പ്രഖ്യാപിച്ചത് 2002ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. നിരോധിതമേഖലയില്‍ ആര് സമരത്തിന് പോയാലും സംഘം ചേര്‍ന്നാലും നിയമവിരുദ്ധനടപടിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ഇത് ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ല. ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തെയും സര്‍ക്കാരിനെതിരായി, പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് എതിരായി തിരിച്ചുവിടാന്‍ ഗൂഢശ്രമം നടന്നു. യുഡിഎഫും ബിജെപിയും ഇതില്‍ സര്‍ക്കാരിനെതിരെ ഒരുമിച്ചെന്നും കോടിയേരി ലേഖനത്തിൽ ആരോപിച്ചു.