തൃശൂർ ∙ എങ്ങോട്ടാ പോക്ക്? തേങ്ങ ചിരകിപ്പൊതിഞ്ഞുകെട്ടി, പച്ചക്കറി അരിഞ്ഞൊതുക്കി, തനിയെ വിതച്ചു കൊയ്തെടുത്ത അരിമണികളുമായി അധ്യാപകർ വീട്ടിൽ നിന്നിറങ്ങിയപ്പോൾ വീട്ടുകാർ ചോദിച്ചിട്ടുണ്ടാവും. പ്ലസ് ടു ഉത്തരക്കടലാസ് നോക്കാൻ എന്നുത്തരം. സംഗതി ശരിതന്നെ. അയ്യന്തോൾ ഗവ. സ്കൂളിലെ മലയാളം ഉത്തരക്കടലാസ് മൂല്യനിർണയ ക്യാംപ് ഇന്നലെ വിഷുക്കഞ്ഞിയും പുഴുക്കുമൊക്കെയായി മലയാളത്തനിമയിൽ!മലയാളം അധ്യാപകവേദിയുടെ ആഭിമുഖ്യത്തിൽ ക്യാംപിലെ മലയാളം അധ്യാപകരാണു മൂല്യനിർണ ക്യാംപിൽ കഞ്ഞിയും പുഴുക്കുമുണ്ടാക്കി വിഷുക്കഞ്ഞി കുടിച്ചത്.
ചേനയും മത്തനും പയറും ചേർത്ത പുഴുക്കും ചമ്മന്തിയും കെങ്കേമം.കൊടകരയിലെ ഹരിദാസ് സ്വന്തം പറമ്പിൽ തനിയെ വിതച്ചു കൊയ്തെടുത്ത നെല്ല് കുത്തിയ അരിയുമായെത്തി. ചില അധ്യാപകർ വീട്ടിൽനിന്നു തേങ്ങ ചിരകി കൊണ്ടുവന്നു, ചിലർ പച്ചക്കറി അരിഞ്ഞു കൊണ്ടുവന്നു. മൂല്യനിർണയ ക്യാംപ് 9.30നു തുടങ്ങുമെന്നതിനാൽ രാവിലെ ഏഴരയോടെ ക്യാംപിലെത്തിയാണ് അധ്യാപകർ വിഷുക്കഞ്ഞി വച്ചത്. വിളമ്പിയത് പാളപ്പാത്രത്തിൽ. കോരിക്കുടിക്കാൻ പ്ലാവിലകൊണ്ടുള്ള ‘ജൈവ സ്പൂൺ’. കഞ്ഞിയുടെയും പുഴുക്കിന്റെയും രുചിക്ക് ഫുൾ മാർക്ക്!
മലയാളം അധ്യാപകവേദി സജീവ പ്രവർത്തകനായ പുറനാട്ടുകര രാമകൃഷ്ണാശ്രമം സ്കൂളിലെ എൻ.ഹരീന്ദ്രനാണു പാചകത്തിന്റെ മുഖ്യ ചുമതല വഹിച്ചത്. സേക്രഡ് ഹാർട്ടിലെ സിസ്റ്റർ ലിസി, ഡോ. ആർ.സുരേഷ്, പ്രകാശ് ബാബു, കെ.കവിത, പത്മജ, ലിസ, ധനം, കെ.പി.പ്രസീദ തുടങ്ങി അധ്യാപകരും പിന്തുണ നൽകി. ഒരു ദിവസം 26 ഉത്തരക്കടലാസ് വീതം 70 അധ്യാപകരാണ് ഇവിടെ മൂല്യനിർണയം നടത്തുന്നത്. രാവിലെ 9.30നാരംഭിക്കുന്ന പേപ്പർ നോട്ടം തീരുമ്പോൾ വൈകിട്ട് നാലര. ഏപ്രിൽ അവസാന വാരം മൂല്യനിർണയ ക്യാംപ് അവസാനിക്കുമ്പോൾ ഇവരൊരു പദ്ധതിയിട്ടിട്ടുണ്ട്: എന്താണെന്നോ? നാക്കിലയിൽ 14 കൂട്ടം കറികളും രണ്ടുകൂട്ടം പായസവും ചേർത്ത് ഉഗ്രനൊരു സദ്യ!