മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെതിരെ സി.പി.എമ്മുകാർ രംഗത്തുവരുന്നതിന് പരിഹാരമുണ്ടാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കാനം രാജേന്ദ്രൻ. വിവാദങ്ങൾ ഒഴിവാക്കേണ്ടത് സി.പി.ഐ അല്ല, അതുണ്ടാക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐയെ വാക്കുകൾകൊണ്ട് സ്ഥിരം നോവിക്കുന്ന ഇ.പി.ജയരാജനേയും എം.എം.മണിയേയും കാനം കണക്കറ്റ് പരിഹസിച്ചു.
മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ ഇടതുനിലപാട് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൈയേറ്റവും കുടിയേറ്റവും രണ്ടായിത്തന്നെ കാണണം. മൂന്നാറിൽ നിയമം ശക്തമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം വിമർശകരായ ഇ.പി.ജയരാജനും എം.എം.മണിക്കും മറുപടി ഒരേസ്വഭാവത്തിലുള്ളതായിരുന്നു.
ഇടതുമുന്നണിയുടെ പ്രകടനപത്രികിയിൽ ഇല്ലാത്ത, അതിരപ്പള്ളി പദ്ധതി നടക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മൂന്നാറിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.ഐ സംസ്ഥാനനിർവാഹകസമിതി തീരുമാനിച്ചിരുന്നു. റവന്യൂമന്ത്രിക്ക് യോഗം പിന്തുണയും പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് കാനം വാർത്താസമ്മേളനത്തിലൂടെ സി.പി.എം നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്.