പിണറായി വിജയനും പ്രകാശ് കാരാട്ടിനും ചുട്ടമറുപടിയുമായി സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ. പ്രതിപക്ഷനിലപാടല്ല, ഇടതുപക്ഷനിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നത്. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളിൽ നിന്ന് സർക്കാരിനെ തടയുകയാണ് സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പരിഹാസത്തോടെയാണ് കാനം വിമർശിച്ചത്.
സി.പി.ഐ പ്രതിപക്ഷത്തെപ്പോലെ പെരുമാറുന്നുവെന്ന പ്രകാശ് കാരാട്ടിന്റെ പരാമർശമാണ് കാനം രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം, വിവരാവകാശനിയമം, യുഎപിഎ വിഷയങ്ങളിൽ ഇടതുപക്ഷം ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാടാണ് സി.പി.ഐ ആവർത്തിച്ചത്. വർഗീസിനെ കൊള്ളക്കാരനാക്കിയുള്ള സർക്കാർ സത്യവാങ്മൂലത്തിനെതിരേയും പ്രതിഷേധിച്ചു. ഇക്കാര്യങ്ങളിൽ സി.പി.എമ്മുമായി ചർച്ചക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടുകളോടുള്ള അതൃപ്തിയും കാനം വാർത്താസമ്മേളനത്തിൽ പരസ്യമാക്കി. ജിഷ്ണുവിന്റെ സമരം കൊണ്ടെന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെട്ടെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു. രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേഷ്ടാവാക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിലും അമർഷം നിഴലിച്ചു. നാലുവര്‍ഷം കൂടിയുണ്ട് ഭരണം, ശരിയാവുമോയെന്ന് നോക്കാമെന്നും പറഞ്ഞുവെച്ചാണ് കാനം അവസാനിപ്പിച്ചത്.