മൂന്നാര്‍, ദേവികുളം കയ്യേറ്റങ്ങളെയും ഒഴിപ്പിക്കലിനെയും ചൊല്ലി സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍. ഒരു വകുപ്പും എല്‍ഡിഎഫ് ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിനെതിെര സിപിഐ രൂക്ഷമായി പ്രതികരിച്ചു. സബ്കലക്ടറെ രൂക്ഷമായി വിമര്‍ശിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ദിനത്തിലെ ഒഴിപ്പിക്കല്‍ ഗൂഢാലോചനയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. സബ് കലക്ടറെ അഭിനന്ദിച്ച് റവന്യുമന്ത്രി ഫോണ്‍ വിളിച്ചതിനു പിന്നാലെയായിരുന്നു എംഎല്‍എയുടെ വിമര്‍ശനം
ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാക്കി. എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു മന്ത്രി എം. എം. മണിയുടെ പ്രസംഗം. മന്ത്രി മണിയെ സിപിഐ ജില്ലാ നേതൃത്വം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കേരളത്തിൽ തമ്പുരാൻ വാഴ്ചയല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍ പറഞ്ഞു.
ദേവികുളം സബ് കല്കടറെ പരിഹസിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചുമായിരുന്നു എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ വാര‍്ത്താസമ്മേളനം. സബ് കലക്ടറുടെ അഭിനയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞ രാജേന്ദ്രന്‍ ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിച്ചത് പൊതുപ്രവര്‍ത്തകരാണെന്നും നിലപാടെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ റവന്യൂമന്ത്രി അഭിനന്ദിച്ചത് കാര്യങ്ങള്‍ പഠിക്കാതെയെന്നും മാധ്യമങ്ങളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നയങ്ങള്‍ അട്ടിമറിക്കുന്ന സബ് കലക്ടര്‍ സ്വയം മഹാപുരുഷനാകാന്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം, സിപിഎം കയ്യേറ്റക്കാര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് പെമ്പിളൈ ഒരുമൈ മുൻ സമര നേതാവും ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ഗോമതി സിഐടിയു വിട്ടു. പെമ്പിളൈ ഒരുമൈയിൽ വീണ്ടും ചേരുമെന്നും ഇതിനായി നേതാക്കളുമായി ചർച്ച നടത്തിയതായും ഗോമതി പറഞ്ഞു. നിലവിൽ ദേവികുളം ബ്ലോക് പഞ്ചായത്തംഗമാണ്.