തൃശൂർ ∙ സത്യത്തിൽ അവനാളൊരു കുറുക്കനാണ്. എന്നാൽ ഇതെല്ലാം സംഭവിച്ചതു അവന്റെ കുറുക്കത്തരം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. പിരിഞ്ഞു പോകാനാകാത്ത സ്നേഹം കൊണ്ട്. കേച്ചേരി എരനല്ലൂർ പുലിക്കോട്ടിൽ പി.എസ്.നെൽസന്റെ വീട്ടിലെ ലാബ്രഡോർ പട്ടിയായ ചോക്കോ പ്രസവിച്ചു. ഒൻപതു കുട്ടികളുണ്ടായിരുന്നു. അന്നുതന്നെ വീടിനു പുറകിലെ മുളങ്കാട്ടിൽ ഒരു കുറുക്കനും പ്രസവിച്ചു. ഒരു ദിവസം കുറുക്കനും പട്ടിയും ചെറുതായൊന്നു കോർത്തു. അടുത്ത ദിവസം കരഞ്ഞുകൊണ്ടു കിടക്കുന്ന കുറുക്കൻകുട്ടിയെയാണു കണ്ടത്. ബാക്കി കുറുക്കൻ കുട്ടികളെയെല്ലാം അമ്മക്കുറുക്കൻ കൊണ്ടുപോയിരുന്നു.
താനുമായുള്ള യുദ്ധത്തിൽ തനിച്ചായിപ്പോയ കുട്ടിയെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ചോക്കോവിനു സംശയമില്ലായിരുന്നു. കടിച്ചു തൂക്കിക്കൊണ്ടുവന്നു സ്വന്തം കുട്ടികളോടൊപ്പം പാലു കൊടുത്തു വളർത്തി. ആദ്യമെല്ലാം വീട്ടുകാർ ഈ ബന്ധം കണ്ട് അന്തംവിട്ടെങ്കിലും പിന്നീടു സ്നേഹമായി.ചോക്കോവിന്റെ കുട്ടികളെ പലർക്കുമായി കൊടുത്തു. അപ്പോഴേക്കും കുറുക്കൻകുഞ്ഞും വലുതായി തുടങ്ങിയിരുന്നു. ഇപ്പോൾ എട്ടുമാസം കഴിഞ്ഞു. മിക്ക രാത്രികളിലും കുറുക്കൻ സംഘം മുളങ്കാട്ടിലെത്തും.
കുഞ്ഞു നേരെ വളർത്തമ്മയുടെ അടുത്തുവന്നു രാത്രി ഭക്ഷണം പങ്കിട്ടു കഴിച്ചു കുറെ നേരം കൂടെ കിടന്നുറങ്ങുകയും കളിക്കുകയും ചെയ്യും. വെളുക്കുമ്പോൾ തിരിച്ചു കുറ്റിക്കാട്ടിലേക്കു പോകും. നെൽസനെ മാത്രം കുറുക്കൻ തൊടാൻ സമ്മതിക്കും. ബാക്കി ആരെ കണ്ടാലും ഓടിയൊളിക്കും. മേക്കപ്പ്മാൻ സന്തോഷ് ബാബു കേച്ചേരിയാണ് പകൽ അപൂർവമായി മാത്രം എത്തുന്ന കുറുക്കന്റെ ചിത്രങ്ങൾ പകർത്തിയത്മറ്റു കുറുക്കന്മാരെയെല്ലാം ഇപ്പോഴും ഈ നായ ഓടിക്കും. എന്നാൽ ഈ കുട്ടിക്കുറുക്കനെ മാത്രം ഒന്നും ചെയ്യില്ല. എന്നും രാത്രി കുറച്ചു ഭക്ഷണം ഇപ്പോഴും ചോക്കോ മാറ്റിവയ്ക്കും. രാത്രി വരുന്ന മകനു വേണ്ടി.