ഫോൺകെണി വിവാദത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ. ഓഫിസ് പ്രവർത്തനം തുങ്ങിയതിനു പിന്നാലെ തെളിവെടുപ്പിനുള്ള നടപടികൾ കമ്മിഷൻ ആരംഭിച്ചു. പരമാവധി വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ പി.എസ്. ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു.
അന്വേഷണ കമ്മിഷൻ അധ്യക്ഷന്റെ കാക്കനാട് പടമുഗളിലെ വസതിയോടു ചേർന്നാണ് നാലു ജീവനക്കാർ ഉൾപ്പെടുന്ന ഓഫിസ് പ്രവർത്തനം തുടങ്ങിയത്. ഓഫിസ് പ്രവർത്തനം തുടങ്ങിയതിനു പിന്നാലെ വിജ്ഞാപനത്തിനുള്ള നടപടികൾ കമ്മിഷൻ തുടങ്ങി. വിഷയത്തെക്കുറിച്ച് അറിയാവുന്ന ആർക്കും കമ്മിഷനു മുൻപാകെ നേരിട്ടെത്തിയോ കത്ത് മുഖേനെയോ, ഇമെയിൽ മുഖേനെയാ വിവരങ്ങൾ അറിയിക്കാം.
മന്ത്രി എ.കെ.ശശീന്ദ്രനെതിരായ വാർത്തയുടെ നിജസ്ഥിതി, ഗൂഢാലോചന നടന്നിട്ടുണ്ടോ, ഫോൺ സംഭാഷണത്തിൽ എഡിറ്റിങ് നടന്നിട്ടുണ്ടോ, സ്വകാര്യ സംഭാഷണം സംപ്രേഷണം ചെയ്തതിൽ നിയമലംഘനം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കമ്മിഷൻ പരിശോധിക്കുന്നത്.
എറണാകുളം ഗസ്റ്റ് ഹൗസിലായിരിക്കും തെളിവെടുപ്പ്. സാങ്കേതിക വിദഗ്ധരുടെ സഹായവും കമ്മിഷൻ തേടും.