കൃഷിമന്ത്രിയെ കാണാൻ പോയ ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിന് അബദ്ധം പറ്റി.കൃഷിമന്ത്രിക്ക് പകരം റവന്യുമന്ത്രിയുടെ വീട്ടിൽ പോയെന്ന് മാത്രമല്ല, മന്ത്രി ഇ.ചന്ദ്രശേഖരന്റ മുഖത്ത് നോക്കി റവന്യു മന്ത്രി സുനിൽകുമാറല്ലേയെന്ന് ചോദിക്കുകയും ചെയ്തു.എന്നാൽ ഡ്രൈവർക്ക് വീടുമാറിപ്പോയതാണന്നാണ് ഡി.ജി.പി മുഹമ്മദ് യാസിന്റ വിശദീകരണം.
രാവിലെ ഏഴരയോടെയാണ് കൃഷിമന്ത്രി സുനിൽകുമാറിനെ കാണാൻ മുഹമ്മദ് യാസിൻ ഒൗദ്യോഗിക വാഹനത്തിലിറങ്ങിയത്.പക്ഷെ വന്നുകയറിയത് റവന്യു മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ.ഇന്റലിജൻസ് മേധാവി കാണാൻ വന്നിട്ടുണ്ടെന്നറിഞ്ഞ ഇ.ചന്ദ്രശേഖരൻ വസതിയിലെ ഒാഫീസ് മുറിയിലേക്ക് വന്നു.മന്ത്രിയെ കണ്ടതും റവന്യുമന്ത്രി സുനിൽകുമാറല്ലേയെന്ന് മുഹമ്മദ് യാസിന്റ ചോദ്യം.
തെറ്റ് മനസിലായതോടെ വേഗം തിരിച്ചിറങ്ങിയ യാസിൻ കൃഷിമന്ത്രിയുടെ വസതിയിലേക്ക് പോയി.തൃശൂരിൽ ഇന്റലിജൻസ് വിഭാഗത്തിന് പ്രവർത്തിക്കാൻ ജലസേചന വകുപ്പിന്റ ഒരു കെട്ടിടം ജില്ലാ കലക്ടർ വിട്ടുകൊടുത്തിരുന്നു. എന്നാൽ ജലസേചനമന്ത്രി എതിർപ്പ് പ്രകടപ്പിച്ചതോടെയാണ് സഹായത്തിനായി യാസിൻ സ്ഥലം എം.എൽ.എയായ മന്ത്രി സുനിൽകുമാറിനെ കാണാനെത്തിയത്.എന്നാൽ ഡ്രൈവർക്ക് വീട് മാറിപ്പോയതാണന്നാണ് യാസിന്റ വിശദീകരണം.മന്ത്രി സുനില്‍കുമാറിനെ തനിക്ക് ശരിക്ക് അറിയാമെന്നും താൻ പറഞ്ഞത് റവന്യു മന്ത്രി തെറ്റിദ്ധരിച്ചതാകാമെന്നും യാസിൻ മനോരമ ന്യൂസിനോട് പറഞ്ഞു.