നോട്ടുക്ഷാമം മറികടക്കാൻ ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ട്രഷറികളിലെ കറൻസി ക്ഷാമം പരിഹരിക്കാൻ ബവ്റിജസ് കോർപറേഷനും കെ.എസ്.എഫ്.ഇയും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലെ പണം തിങ്കളാഴ്ചമുതൽ ബാങ്കിലിടുന്നതിന് പകരം നേരിട്ട് ട്രഷറിയിൽ നിക്ഷേപിക്കാനാണ് തീരുമാനം. ബാങ്കുകൾ ആവശ്യത്തിന് നോട്ടുകൾ നൽകാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ സമ്മർദ നടപടി. സംസ്ഥാനത്തെ നോട്ടുക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു.
ബവ്റിജസ് കോർപറേഷൻ, ലോട്ടറി വകുപ്പ്, കെ.എസ്.എഫ്.ഇ തുടങ്ങിയവയിൽ നിന്നുള്ള പ്രതിദിനവരുമാനം നിലവിൽ ബാങ്കുകൾ വഴിയാണ് ട്രഷറിയിൽ എത്തുന്നത്. ഇങ്ങനെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന പണത്തിൽ പകുതിയെങ്കിലും കണക്കിൽ കൈമാറാതെ നേരിട്ട് നോട്ടായി അന്നുതന്നെ ട്രഷറികളിൽ എത്തിക്കണമെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഈ സ്ഥാപനങ്ങളോട് നേരിട്ട് ട്രഷറിയിൽ പണമടയ്ക്കാൻ നിർദേശിക്കും.
പ്രതിദിനം 60-70 കോടിരൂപയുടെ കുറവാണ് ട്രഷറികൾ േനരിടുന്നത്. നേരിട്ട് ട്രഷറികളിലേക്ക് നോട്ട് എത്തുന്നതോടെ ഈ ക്ഷാമം അനായാസം മറികടക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. റിസർവ് ബാങ്ക് ഗവർണർക്ക് നോട്ട് ആവശ്യപ്പെട്ട് ധനമന്ത്രി കത്തയച്ചതിന് പുറമെ സെക്രട്ടറി തലത്തിൽ ദിവസവും ബാങ്കുകളുമായി ആശയവിനിമയവും നടക്കുന്നുണ്ട്. എന്നിട്ടും നോട്ട് കിട്ടാത്ത സാഹചര്യത്തിലാണ് ബാങ്കുകളോട് നിസഹകരിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.