ഉദ്യോഗസ്ഥന്റെ സംശയം കാഡൽ ജിൻസനെ കുരുക്കി. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നീല ടീഷർട്ട് ധരിച്ചു വന്നിറങ്ങിയ ഇയാളെ വലയിലാക്കിയതു പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസ് ചിത്രം . തലേന്നാൾ വാട്സ് ആപിലൂടെ പ്രചരിച്ച ചിത്രത്തിലെ ചെറുപ്പക്കാരനാണോ തന്റെ മുന്നിൽ നിൽക്കുന്നതെന്ന സംശയത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുടുങ്ങിയത്. ആദ്യമൊരു സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഉടൻ തന്നെ മൊബൈൽ ഗാലറിയിൽ പരതി. ആളിനെ ഉറപ്പിച്ച ഉടൻ തന്നെ അടുത്തെത്തി പേരു ചോദിച്ചു.
പൊലീസുകാരുടെ ചോദ്യം കേട്ട ചെറുപ്പക്കാരൻ ആദ്യമൊന്നു ഞെട്ടി. പൊലീസ് തന്നെ തിരിച്ചറിഞ്ഞെന്നു ബോധ്യമായതോടെ ഇയാൾ പിന്തിരിഞ്ഞ് ഓടാനോ ഒളിക്കാനോ കഴിയാതെ കുടുങ്ങി. ചെറുപ്പക്കാരന്റെ അസ്വാഭാവിക പെരുമാറ്റവും പിരിമുറുക്കവും കണ്ടതോടെ ഉദ്യോഗസ്ഥർ സംഗതി സ്ഥിരീകരിച്ചു. തങ്ങളുടെ കെണിയിൽപ്പെട്ടതു കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച കാഡൽ ജീൻസനാണെന്ന് ഉറപ്പായതോടെ അവർ അധികൃതരെ വിവരം അറിയിച്ചു.
പിന്നെല്ലാം വേഗത്തിലായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കു പ്രതിയെ മാറ്റി. കേസ് അന്വേഷിക്കുന്ന കന്റോൺമെൻറ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ അവരും സ്ഥലത്തെത്തി. ആദ്യനോട്ടത്തിൽ പൊലീസിനെ കണ്ടു ഞെട്ടിയ കാഡൽ പിന്നീട് നിസംഗനായി. തുടർന്നു തലകുനിച്ചു മൗനത്തിലായി . ഇതിനിടെ കാഡൽ പിടിയിലായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു. ഇതോടെ പ്രതിയെ കാണാൻ അനവധിപേർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. വിശദമായ ചോദ്യം ചെയ്യലിനു കന്റോൺമെൻറ് സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും അയാൾ ആരോടും ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുകയായിരുന്നു.