അഴിമതിക്കേസിൽ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് കരാറുകാരനിൽ നിന്ന് മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ സപ്ലൈകോയിൽ ലോ ഒാഫീസർ. പ്രധാന സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് ഭക്ഷ്യവകുപ്പിന്റേയും വിജിലൻസിന്റേയും നിർദേശം ലംഘിച്ചാണ് നിയമനം. കരാറുകാർ ഉൾപ്പെട്ട ഒട്ടേറെ അഴിമതിക്കേസുകളിൽ ഇനി സപ്ലൈകോയുടെ നിലപാട് തീരുമാനിക്കേണ്ടത് ഇതേ ഉദ്യോഗസ്ഥനായിരിക്കും.
കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സപ്ലൈകോയിലെ ഗുണനിലവാര പരിശോധന വിഭാഗം മാനേജരായിരുന്ന രവികുമാർ കോഴിക്കോട് സ്വദേശിയായ കരാറുകാരിൽ നിന്ന് മൂന്നുലക്ഷം രൂപ കൈപ്പറ്റിയത്. ഗുണനിലവാരമില്ലാത്ത തുവരപ്പരിപ്പ് ഇറക്കുമതി ചെയ്ത കേസിൽ നിന്ന് രക്ഷപെടുത്താമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി.മനോരമ ന്യൂസ് ഇതിന്റ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ രവികുമാറിനെ സപ്ലൈകോ സസ്പെൻഡ് ചെയ്തു. ഒരുവർഷത്തെ സസ്പെൻഷന് ശേഷം മൂന്നാഴ്ച മുമ്പ് രവികുമാർ സർവീസിൽ തിരികെ പ്രവേശിച്ചു.
കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്തോ കോഴിക്കോടോ രവികുമാറിനെ നിയമിക്കരുതെന്ന് കേസ് അന്വേഷിച്ച വിജിലൻസ് വിഭാഗം നിർദേശിച്ചിട്ടുണ്ട്. പ്രധാന തസ്തികകളിൽ ഇരുത്തരുതെന്ന് ഭക്ഷ്യവകുപ്പ് സെക്രട്ടറിയും സപ്ലൈകോയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതെല്ലാം ലംഘിച്ചാണ് ലോ ഒാഫീസറായുള്ള നിയമനം.
സെൻസിറ്റീവ് തസ്തികയിൽ നിയമിക്കരുതെന്ന നിർദേശമുണ്ടെന്ന് ഉത്തരവിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുകാർ ഉൾപ്പട്ടെ ഒട്ടേറെ അഴിമതിക്കേസുകൾ സപ്ലൈകോയിൽ നിലവിലുണ്ട്. കേസിൽ നിന്നൊഴിവാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ ആൾ തന്നെയാണ് ഈ കേസുകളിലെല്ലാം ഇനി സപ്ലൈകോയുടെ നിലപാട് തീരുമാനിക്കേണ്ടത്. തീർന്നില്ല രവികുമാർ കൈക്കൂലി വാങ്ങിയ കേസും കോടതിയുടെ പരിഗണനയിൽ വരും.അപ്പോഴും ലോ ഒാഫീസറായ രവികുമാറിന് അനുകൂലമായ തീരുമാനമെടുത്ത് സ്വയം രക്ഷപെടാം.
Advertisement