ജിഷ്ണു കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ എൻ. കെ. ശക്തിവേലിനെ റിമാൻഡ് ചെയ്തു. ശക്തിവേലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ പൊലീസ് ഇന്ന് വടക്കാഞ്ചേരി കോടതിയിൽ കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ശക്തിവേൽ.
കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരിൽ കുടുക്കാനും തുടർന്ന് മർദിക്കാനും നേതൃത്വം നൽകിയത് വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്നലെ കോയമ്പത്തൂരിലെ അന്നൂരിൽ പിടിയിലായ ശക്തിവേലിനെ തൃശൂരിലെ പൊലീസ് ക്ളബിലെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ജിഷ്ണുവിന്റെ ആത്മഹത്യയെക്കുറിച്ച് ആദ്യം മുതൽ മാനേജ്മെന്റ് പറയുന്ന നിലപാട് ആവർത്തിക്കുകയാണ് ശക്തിവേൽ ചെയ്തത്. ജിഷ്ണു കോപ്പിയടിച്ചെന്നത് കള്ളക്കഥയല്ല. പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകനും കേസിൽ ഇനി അറസ്റ്റിലാകാനുള്ള നാലാം പ്രതിയുമായ സി. പി. പ്രവീണാണ് കോപ്പിയടിച്ച കാര്യം അറിയിച്ചത്. തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ കോപ്പിയടിച്ചതായി തനിക്കും ബോധ്യമായി. എന്നാൽ ജിഷ്ണുവിന്റെ ഭാവിയോർത്താണ് സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും മൊഴിയിൽ പറയുന്നു.
ഒന്നാം ഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കി ഇന്നലെ അർധരാത്രിയോടെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശക്തിവേലിനെ കോടതി റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലാക്കി. അതേസമയം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പൊലീസ് ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. എന്നാൽ ശക്തിവേലും പ്രവീണും നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ഇന്ന് വിധി പറയാനിരിക്കെയാണ് അറസ്റ്റ് നടന്നത്. എങ്കിലും കേസ് ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. കേസിലെ അവശേഷിക്കുന്ന പ്രതിയായ സി.പി. പ്രവീണിനായി ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ തുടരുകയാണ്.