ജിഷ്ണു പ്രണോയ് കേസിൽ പൊലീസിന് വീണ്ടും തിരിച്ചടിയായി, അറസ്റ്റ് ചെയ്ത് ഒരു ദിവസം പൂർത്തിയാകും മുൻപ് മൂന്നാം പ്രതി എൻ.കെ. ശക്തിവേലിന് ഇടക്കാലജാമ്യം. അറസ്റ്റിനെ വിമർശിച്ച ഹൈക്കോടതി ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും പറഞ്ഞു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് താൽകാലികമായി തടയുകയും ചെയ്തു. അതേസമയം ശക്തിവേലിന്റെ മൊഴിയിൽ നിർണായകമായേക്കാവുന്ന വൈരുധ്യങ്ങൾ പൊലീസ് കണ്ടെത്തി.
58 ദിവസം ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതിയായ വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ ഇന്നലെ ഉച്ചയ്ക്ക് 2.50നാണ് പിടിയിലായത്. ഇന്ന് ഏതാണ്ട് അതേസമയമായപ്പോൾ ജാമ്യവും ലഭിച്ചു. ശക്തിവേലിന്റെ മുൻകൂർജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തന്നെ വാദം പൂർത്തിയായിരുന്നു. വിധി പറയാനിരിക്കെ നടത്തിയ അറസ്റ്റ് ശരിയായില്ലെന്ന് പറഞ്ഞ ഹൈകോടതി ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും വിലയിരുത്തി.. കേരളം വിടരുതെന്നും പാമ്പാടി നെഹ്രൂ കോളജിൽ കയറരുതെന്നതുമടക്കമുള്ള ഉപധികളോടെയാണ് ജാമ്യം. ഇതോടൊപ്പം ഇനി പിടിയിലാകാനുള്ള രണ്ട് പ്രതികളായ സി.പി.പ്രവീൺ, ഡിബിൻ എന്നിവരെ മുൻകൂർജാമ്യാപേക്ഷയിൽ വിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്നും നിർദേശിച്ചു. അടുത്ത തിങ്കളാഴ്ച വിധിയുണ്ടായേക്കും.
എന്നാൽ ആദ്യഘട്ട ചോദ്യചെയ്യലിൽ തന്നെ വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലിന്റെ മൊഴിയും പ്രിൻസിപ്പൽ വരദരാജന്റെ രഹസ്യമൊഴിയും തമ്മിൽ പൊരുത്തക്കേടുള്ളതായി കണ്ടെത്തി. ജിഷ്ണുവിനെ കോപ്പിയടിച്ചെന്നാരോപിച്ച് പിടിച്ച ശേഷമുള്ള കാര്യങ്ങളിലാണ് വൈരുധ്യമുള്ളത്. ഒളിവിൽ കഴിയാൻ പി.കൃഷ്ണദാസ് സഹായിച്ചെന്നും ശക്തിവേൽ മൊഴി നൽകിയതോടെ കൃഷ്ണദാസ് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് ശ്രമം തുടങ്ങി.
Advertisement