തിരുവനന്തപുരത്ത് നടന്ന ചർച്ച വിജയമായതോടെ വളയത്തെ വീട്ടിൽ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. വലിയച്ഛൻ നാണു നൽകിയ നാരങ്ങാനീര് കുടിച്ചാണ് നാല് ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചത്.
തലസ്ഥാനത്ത് അനുരഞ്ജന ചർച്ചകൾ പുരോഗമിക്കുമ്പോൾ നാട്ടുകാരും ബന്ധുക്കളുമായി നൂറുകണക്കിനാളുകളാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിൽ തടിച്ചുകൂടിയിരുന്നത്. ചർച്ചയുടെ വിവരങ്ങളറിയാൻ എല്ലാവരും ടെലിവിഷനു മുന്നിൽ കാത്തിരുന്നു. ഈ സമയത്തെല്ലാം അകത്തെ മുറിയിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു അവിഷ്ണ. ചർച്ച കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും അമ്മ മഹിജ ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചതോടെ സമരം പിൻവലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ക്ഷീണിതയായ അവിഷ്ണയെ ബന്ധുക്കൾ താങ്ങിയെടുത്താണ് പുറത്തെത്തിച്ചത്. തുടർന്ന് വലിയച്ഛൻ നാരാങ്ങാനീര് നൽകി.
അവിഷ്ണയുടെ പോരാട്ടത്തിനൊപ്പം നിന്ന എല്ലാവർക്കും ബന്ധുക്കളും നന്ദി പറഞ്ഞു. കുറഞ്ഞ രക്തസമ്മർദവും നിർജലീകരണവും ഉള്ളതിനാൽ അവിഷ്ണയെ വടകര സഹകരണാശുപത്രിയിലേക്ക് മാറ്റി.