നന്തൻകോട്ടെ വീട്ടിൽ കത്തിക്കരിഞ്ഞ് അവസാനിച്ചതു വിദ്യയിലൂടെ കെട്ടിപ്പടുത്ത കുടുംബം. മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ ചെല്ലയ്യന്റെ മകൾ ഡോ. ജീൻ പത്മയും ഭർത്താവും മക്കളുടെ വിദ്യാഭ്യാസത്തിനായിരുന്നു എപ്പോഴും മുൻതൂക്കം നൽകിയിരുന്നതെന്നു ബന്ധുക്കൾ ഓർക്കുന്നു. കാഡൽ ജീൻസണെയും മകൾ കരോലിനയെയും വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് അയച്ചതും മക്കളുടെ ഭാവി വിദ്യാഭ്യാസത്തിലൂടെ കെട്ടിപ്പടുക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്നു ജീൻ പത്മയുടെ സഹോദരൻ ജോസ് പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായ ജോസ് തൊട്ടടുത്ത വീട്ടിൽ തന്നെയാണു താമസം.
മാർത്താണ്ഡം കോളജിൽ നിന്നു വിരമിച്ച രാജ തങ്കത്തിനു കൃഷിയോടു വലിയ താൽപര്യമായിരുന്നു. കേരള – തമിഴ്നാട് അതിർത്തിയിൽ പത്ത് ഏക്കർ റബർ തോട്ടം രണ്ടു വർഷം മുമ്പു വാങ്ങിയതും ഈ താൽപര്യം കൊണ്ടാണ്. ജീൻ പത്മയുടെ പിതാവ് ചെല്ലയ്യൻ മോഡൽ സ്കൂളിലെ കണക്ക് അധ്യാപകനായിരുന്നു.
അമ്മ ഡോർദി പത്മയും ബാർട്ടൺഹിൽ സ്കൂളിലെ അധ്യാപികയായിരുന്നു. കാഡൽ ജീൻസൺ ഓസ്ട്രേലിയയിൽ എംബിബിഎസ് പഠനത്തിനാണു പോയത്. ഒരു വർഷം കഴിഞ്ഞു പഠനം നിർത്തി തിരികെ പോന്നു. മകൾ കരോലിന ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി രണ്ടു മാസം മുമ്പാണു തിരിച്ചുവന്നത്. ധാരാളം സ്വത്ത് ഉണ്ടായിരുന്നതിനാൽ ഇവർക്കു സാമ്പത്തിക പ്രശ്നമൊന്നും ഉള്ളതായി ബന്ധുക്കൾക്കു സൂചനയില്ല.