ജിഷ്ണുവിന്റെ അമ്മയുടേയും കുടുംബത്തിന്റേയും നിശ്ചയദാർഢ്യത്തിനു മുന്നിൽ സംസ്ഥാനസർക്കാർ മുട്ടുമടക്കി. മുഴുവൻ പ്രതികളുടെ അറസ്റ്റും ഡി.ജി.പി ഓഫീസിനു മുന്നിൽ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടിയും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതോടെ അഞ്ചുദിവസമായി ജിഷണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. പത്തുമണിക്കൂർ നീണ്ട സമവായ ശ്രമങ്ങൾക്കൊടുവിലാണ് ജിഷ്ണുവിന്റെ കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായത്.
ഉച്ചക്ക് പന്ത്രണ്ടുമണിയോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സമവായശ്രമങ്ങൾക്ക് തുടക്കമിട്ടത്. കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെയും അദ്ദേഹം ബന്ധപ്പെട്ടു. സീതാറാം യെച്ചൂരി നേരിട്ട് സംസാരിച്ചതോടെ പ്രശ്നപരിഹാരത്തിന് ജിഷ്ണുവിന്റെ കുടുംബവും സന്നദ്ധരായി. ഇതിനിടെയാണ് ജിഷ്ണുകേസിലെ മൂന്നാംപ്രതിയായ എൻ.കെ.ശക്തിവേലിന്റെ അറസ്റ്റ്.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനും സർക്കാർ പ്രതിനിധികളായി മെഡിക്കൽ കോളജിലെത്തി. ഒപ്പം ഐസിയുവിൽ കഴിയുന്ന മഹിജയോട് മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു. സർക്കാർ പ്രതിനിധികളുമായി അഞ്ചു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മുന്നോട്ടുവെച്ച പത്ത് ആവശ്യങ്ങൾ അംഗീകരിച്ചതായി കുടുംബം എഴുതിവാങ്ങി.
Advertisement