നെടുങ്കണ്ടം ∙ മരിച്ചനിലയിൽ കണ്ടെത്തിയ കൂട്ടാർ തിയറ്റർപടിയിൽ കിഴക്കേക്കര തങ്കച്ചനെ (കെ. വർഗീസ്- 82) ഭാര്യ സാറാമ്മ കോടാലി കൊണ്ട് അടിച്ചതു നാലുതവണ. അടിയേറ്റു തലയോട്ടി പൊട്ടിയതാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തങ്കച്ചനും ഭാര്യയും തമ്മിൽ കുടുംബകലഹം പതിവായിരുന്നതായും നാട്ടുകാർ പറഞ്ഞു. തിളച്ച ചൂടുവെള്ളത്തിൽ മുളകുപൊടി കലക്കി തങ്കച്ചന്റെ ദേഹത്തൊഴിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനുശേഷം തങ്കച്ചൻ നാടുവിട്ടിരുന്നു. തങ്കച്ചന്റേതു സ്വാഭാവിക മരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്.
വീടിനുള്ളിലെ ഭിത്തിയിലും കസേരകളിലും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകമെന്നു സംശയമായി. ചുറ്റിക കൊണ്ട് അടിച്ചുകൊന്നുവെന്നു തങ്കമ്മ പറഞ്ഞെങ്കിലും പിന്നീടു മൊഴിമാറ്റി. ഇതിനുശേഷം കഴിഞ്ഞ ദിവസം രാത്രി കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച തങ്കച്ചൻ ഉറങ്ങുന്നതിനിടെ പുലർച്ചെ രണ്ടിനു കോടാലിക്ക് തലയ്ക്കടിച്ചു കൊന്നതാണെന്നു തങ്കമ്മ പൊലീസിനോടു പറഞ്ഞത്.
മൃതദേഹം പുറത്തേക്കു വലിച്ചതിന്റെ പാടുകൾ വീടിനുള്ളിലുണ്ട്. കഴുത്തിൽ കയർകെട്ടിയാണ് മൃതദേഹം പുറത്ത് എത്തിച്ചത്. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പൻ, എസ്ഐ ഷനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തങ്കച്ചന്റെ മരണം ഉറപ്പിച്ചശേഷം തിങ്കളാഴ്ച രാവിലെ സാറാമ്മ തങ്കച്ചന്റെ മൃതദേഹം കഴുത്തിൽ കയർകെട്ടി വീടിനു പുറത്ത് എത്തിക്കുകയായിരുന്നു.
സമീപവാസികൾക്കു ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും തങ്കച്ചന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തകരാറെന്നാണ് കരുതിയത്. വീടിനുപിന്നിൽ എന്തോ വസ്തു പൊതിഞ്ഞിട്ടിരിക്കുന്നതായി കണ്ടെങ്കിലും ആർക്കും മൃതദേഹമാണെന്നു സംശയം തോന്നിയിരുന്നുമില്ല. പരിശോധനയ്ക്കെത്തിയ ഫൊറൻസിക് സംഘം വീട്ടിനുള്ളിലെ ആയുധങ്ങളിൽനിന്നു വിരലടയാളം ശേഖരിച്ചു.