പതിനേഴുകൊല്ലം മുമ്പ് ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് ആണ്‌കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ആ അച്ഛന്‍ ഒരുപാട് സന്തോഷിച്ചു. നോക്കടാ എന്‍റെ മക്കളെ എന്ന് ലോകത്തെ നോക്കി ഊറ്റം കൊണ്ടിട്ടുമുണ്ടാകാം.
ഇക്കാഴ്ചകളൊന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ത്തല പൊലീസ് സ്റ്റേഷനുമുന്നില്‍ ആ അച്ഛന്‍ പൊട്ടിക്കരയുന്നത് ഞാന്‍ നേരില്‍ കണ്ടു. പ്രായപൂര്‍ത്തിയാകാത്ത ആ മൂന്നുമക്കളും അറസ്റ്റിലായി. പതിനെട്ടു തികയാത്തവരായതിനാല്‍ അറസ്റ്റ് എന്ന് സാങ്കേതികമായി പറയാന്‍ കഴിയില്ല. പക്ഷേ യാഥാര്‍ഥ്യം അതുതന്നെ. പട്ടണക്കാടു സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ അനന്തു അശോകനെ വധിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ ആ കുട്ടികള്‍ . അവര്‍ മാത്രമല്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുള്‍പ്പെടെ പതിനേഴുപേര്‍ അറസ്റ്റിലായി. ഏറ്റവും കൂടിയ പ്രായം ഇരുപത്തിമൂന്ന്.
പൊലീസ് പറയുന്നു
"പതിനേഴുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ ചവിട്ടിയും ഇടിച്ചും കൊന്നു". ചേര്‍ത്തല ഡിവൈഎസ്പി വൈആര്‍ റസ്റ്റത്തിന്‍റെ വാക്കുകളാണിത്. ക്ലാസ് റൂമില്‍ രണ്ടുകുട്ടികള്‍ തമ്മിലുണ്ടായ സ്പര്‍ദ സ്കൂളിന് പുറത്തേക്ക് വ്യാപിച്ചപ്പോള്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. അല്‍പ്പംകൂടി വിശദമാക്കിയാല്‍ സംഭവം ഇങ്ങനെ. ക്ലാസിലെ ഒരു പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികള്‍ ഒരേസമയം സ്നേഹിക്കുന്നു. വണ്‍വേ പ്രണയം. അവളെ സ്കൂളിന് പുറത്ത് ബസ്റ്റോപ്പില്‍ കുറച്ചു ചേട്ടന്മാര്‍ കമന്‍റടിക്കുന്നത് പതിവാണ്. അനന്തു ഉള്‍പ്പെടുന്ന സുഹൃദ്സംഘം ഈ സംഘത്തെ ചോദ്യം ചെയ്തു. അത് സ്കൂളിനു മുന്നില്‍ ഉന്തിലും തള്ളിലും കലാശിച്ചു. അങ്ങനെ ഒരു കൂട്ടം ചേട്ടന്മാരുമായി ശത്രുത ഉടലെടുത്തു. പ്രണയത്തിലെ രണ്ടാം നായകനും അനന്തുവിനോട് ദേഷ്യമുണ്ട്. ശത്രുക്കള്‍ ഒന്നിച്ചു. കൊല്ലപ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ ഇരുകൂട്ടരും വീണ്ടും കണ്ടുമുട്ടി. പിന്നാലെ ഏറ്റുമുട്ടി. വാശിയും വൈരാഗ്യവും വളര്‍ന്നു
എന്നാല്‍ അവനെ തല്ലിയേക്കാം
അനന്തുവിന്‍റെ സഹപാഠിയുടെ പ്രശ്നം പതിയെ നാട്ടിലെ ചേട്ടന്മാരുടെ പ്രശ്നമായി. ആര്‍എസ്എസ് ശാഖയില്‍ ഒന്നിച്ചുള്ളവരെന്ന ബലവും ഇവര്‍ക്കുണ്ട്. ഏപ്രില്‍ അഞ്ചിന് പകല്‍ രണ്ടുവട്ടം പതിനേഴുപേരടങ്ങുന്ന സംഘം അനന്തുവിന്‍റെ വീടിന്‍റെ പരിസരത്തെത്തി. വൈകിട്ട് സൂത്രത്തില്‍ വിളിച്ചുവരുത്തി പണികൊടുക്കാന്‍ നടത്തിയ നീക്കവും പരാജയപ്പെട്ടു. തുടര്‍ന്നാണ് അഞ്ചു ബൈക്കുകളിലായി നീലിമംഗലം രാജരാജേശ്വരി ക്ഷേത്ര പരിസരത്തേക്കെത്തിയത്. സംഘത്തെ കണ്ട് അനന്തു ഓടി രക്ഷപെട്ടില്ല. ഒപ്പം കൂട്ടുകാരുള്ളതായിരുന്നു ധൈര്യം. പക്ഷേ കലിയോടെയടുത്ത കൂട്ടത്തെകണ്ട് മറ്റെല്ലാവരും ഓടി. അതിനുശേഷമുള്ള കാഴ്ചയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഞാന്‍ കണ്ടത്.
ആശുപത്രി പരിസരത്ത് വലിയ കൂട്ടം. മോര്‍ച്ചറിക്കുള്ളില്‍ ഇന്‍ക്വസ്റ്റ് ചെയ്യുമ്പോളാണ് ആ പതിനേഴുകാരനെ ആദ്യമായും അവസാനമായും ഞാന്‍ കണ്ടു. നെഞ്ചില്‍ ചതഞ്ഞ പാടുകള്‍ .ചെവിയില്‍ നിന്ന് രക്തം പുറത്തേക്കൊഴുതി കട്ട പിടിച്ചിട്ടുണ്ട്. ബന്ധുക്കളാരും പരസ്പരം സംസാരിക്കുന്നില്ല. സഹപാഠികളടക്കം നിരവധിപേര്‍ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ്.
അറസ്റ്റ്
കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. പ്രതികളെക്കുറിച്ച് പറയാന്‍ പൊലീസിനും ആദ്യം മടി. കാരണം പലരും പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരല്‍പ്പം കാത്തിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം. ആ കാത്തിരിപ്പിന്‍റെ വേളയിലാണ് അച്ഛന്മാരുടെ കണ്ണീര്‍ കാണേണ്ടിവന്നത്. തന്‍റെ മകന്‍ നല്ലവനാണെന്ന് ഏതൊരച്ചനും വിശ്വസിക്കുന്നു. അത് അങ്ങനെയല്ലെന്ന് തിരിച്ചറിയേണ്ടിവരുന്നത് വലിയ വേദനയാണ്. എന്നിട്ടും പൊലീസ് കസ്റ്റഡിയിലുള്ള മക്കള്‍ക്ക് കഴിക്കാന്‍ ഭക്ഷവും കുടിക്കാന്‍ വെള്ളവുമായി അവര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കാത്തുനിന്നു. ഉറപ്പാണ് ആ പിതാക്കന്മാര്‍ തലേദിവസം മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ചാനല്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ ആ മുഖങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത ഞെട്ടല്‍ . പ്രതികള്‍ക്കൊപ്പം തന്‍റെ മകനെ കാണിക്കാതിരിക്കാനാകുമോ എന്ന് ഓരോ മുഖങ്ങളും നിശബ്ദമായി ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അവര്‍ക്കിടയില്‍ നിന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മുന്നോട്ടുവന്ന് ഈ ആവശ്യം ഞങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആരുടെയും ദൃശ്യങ്ങള്‍ ടിവിയില്‍ വരില്ലെന്ന് ഉറപ്പുകൊടുത്തപ്പോള്‍ ചിലര്‍ക്കെങ്കിലും നേരിയ ആശ്വാസം.
ജോലിത്തിരക്ക് ഏറെയായിരുന്നു. പ്രായപൂര്‍ത്തിയായ പ്രതികളുടെ വിവരങ്ങള്‍ ഡസ്കില്‍ വിളിച്ചു നല്‍കി. പൊലീസിന്‍റെ വാര്‍ത്താ സമ്മേളനത്തിനായി പിന്നെയും കാത്തിരിപ്പ്. ഈ നേരമെല്ലാം മുന്നില്‍ കാണാം എന്താണ് ചെയ്യേണ്ടതെന്നറിയാതെ സ്റ്റേഷന്‍റെ മുറ്റത്തുകൂടി ഓടി നടക്കുന്ന രക്ഷകര്‍ത്താക്കളെ. രണ്ടരയോടെ പ്രതികളില്‍ പതിനെട്ടുവയസു പൂര്‍ത്തിയായവരെ ഒരു മുറിയിലേക്കുമാറ്റി. ക്യാമറകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പൊലീസ് നല്‍കുന്ന സമയമാണിത്. പിന്നാലെ ഡിവൈഎസ്പിയുടെ വാര്‍ത്താ സമ്മേളനം. പതിനേഴില്‍ പതിനാറുപേരെയും പിടികൂടിയെന്നും അതില്‍ ഏഴുപേര്‍ ജുവനൈലെന്നും വിശദീകരണം. ഗൗരവമേറിയ കുറ്റകൃത്യമായതിനാല്‍ എല്ലാ പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ്. അതായത് പ്രായത്തിന്‍റെ പരിഗണനമൂലം ശിക്ഷായിളവ് കിട്ടാനുള്ള സാധ്യത ഒഴിവായേക്കാം. സംഭവബഹുലമായ വാര്‍ത്ത കൃത്യതയോട റിപ്പോര്‍ട്ട് ചെയ്തെങ്കിലും സ്റ്റേഷനില്‍ നിന്ന് ഞാന്‍ ആ അച്ഛന്മാര്‍ക്കു നടുവിലൂടെ തലകുനിച്ചാണ് മടങ്ങിയത്. ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യം അപ്പോഴുണ്ടായിരുന്നില്ല. അവരും ഒരുപക്ഷേ തലകുനിച്ചാവും നിന്നത്.
വാര്‍ത്താശേഖരണമെന്ന പതിവ് ജോലിക്കിടയില്‍ ചില കാഴ്ചകള്‍ മനസിനെ വല്ലാതെ നോവിക്കും. എന്തിനുവേണ്ടിയായിരുന്നു ആ കൊലപാതകം. നിശ്ചയമായും കൊല്ലണം എന്ന ഉദ്ദേശം ആര്‍ക്കും ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ ഒരു ശരീരത്തെ തല്ലിവേദനിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പതിനേഴും പത്തൊമ്പതും വയസുകാര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരിക്കുന്നുവെന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു. നിശ്ചയമായും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ധൈര്യമാണ് അവരുടെ ശക്തി. കൈയ്യൂക്കിന്‍റെ അന്ധമായ തീരുമാനങ്ങള്‍ക്കൊണ്ട് നഷ്ടം സംഭവിച്ചത് അനന്തുവിന്‍റെ കുടുംബത്തിന് മാത്രമല്ല. ഈ ഒരു സംഭവത്തില്‍ മാത്രം മകനെയോര്‍ത്ത് പതിനേഴ് അമ്മമാരുടെ കണ്ണുകള്‍ നിര്‍ത്താതെ പെയ്യുന്നുണ്ട്. ഹര്‍ത്താലുകൊണ്ടോ പ്രതിഷേധങ്ങള്‍കൊണ്ടോ അത് തുടക്കുക അസാധ്യം. പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിക്കാത്ത രാഷ്ട്രീയവും വിദ്യാഭ്യാസവും കുടുംബപശ്ചാത്തലങ്ങളും പരാജയം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം കാലം കണ്ണുനീര്‍ കാഴ്ചകള്‍ മുന്നില്‍ വന്നുകൊണ്ടേയിരിക്കും.