ജിഷ്ണുക്കേസിൽ ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികൾക്കുവേണ്ടി അയൽ സംസ്ഥാനങ്ങളിൽ വലവിരിച്ച് പ്രത്യേക അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറയും മുമ്പ് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവിധ സംഘങ്ങളായിത്തിരിഞ്ഞാണ് ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രവർത്തനം.
കേസിലെ മൂന്നാംപ്രതി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ , നാലാംപ്രതി അസിസ്റ്റന്റ് പ്രഫസർ സി പി പ്രവീൺ അഞ്ചാംപ്രതി ദിപിൻ എന്നിവരെ കണ്ടെത്തുന്നതിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കോയമ്പത്തൂർ സ്വദേശിയായ ശക്തിവേലിന് തമിഴ്നാട്ടിലെ രണ്ട് െഎപിഎസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് നിഗമനം. പ്രതികൾ എത്തിയ സ്ഥലങ്ങളിൽ ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തിയെങ്കിലും ബന്ധുക്കളായ െഎപിഎസ് ഉദ്യോഗസ്ഥർ സൂചന നൽകിയതോടെ ശക്തിവേലും ഒപ്പമുണ്ടായിരുന്നവരും രക്ഷപെടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
പ്രതികളുടെ അറസ്റ്റിലേയ്ക്ക് നയിക്കുന്ന വിവരം കൈമാറുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർക്ക് അന്വേഷണത്തിൽ സഹായം അഭ്യർഥിച്ചുകൊണ്ട് ഡിജിപി അയച്ച സന്ദേശം പ്രയോജനം ചെയ്യുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.പ്രതികളുടെ ചിത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും മുമ്പ് പ്രതികളെ ഏതുവിധേനെയും പിടികൂടി പൊലീസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് അന്വേഷണസംഘത്തിന്റേത്.