ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ അനുസരിച്ചുള്ള കുടിശിക നൽകാൻ 5500 കോടി രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ സർക്കാർ. ജീവനക്കാർക്കും പെൻഷൻകാർക്കും ആദ്യഗഡു നൽകാൻ തന്നെ 2300 കോടി രൂപവേണം. കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. എന്നാൽ എപ്പോൾവേണമെങ്കിലും പിൻവലിക്കാനുള്ള അനുമതിയും നൽകും.
പുതിയസാമ്പത്തിക വർഷത്തിന്റെ ആദ്യമാസം തന്നെ കടുത്ത വെല്ലുവിളിനേരിടുകയാണ് സർക്കാർ. ക്ഷേമ പെൻഷനുകൾ വിഷുവിനും ഈസ്റ്ററിനും മുന്നോടിയായി നൽകണം. 1200 കോടിരൂപയാണ് ഇതിന് വേണ്ടത്. ഇത് കണ്ടെത്താനാവുമെന്ന ഉറച്ച വിശ്വാസം ധനവകുപ്പിനുണ്ട്. പക്ഷെ ശമ്പളപരിഷ്ക്കരണ കമ്മിഷൻ ശുപാർശ അടിസ്ഥാനമാക്കിയുള്ള ശമ്പള കുടിശ്ശികയും പലിശയും നൽകുന്നതാണ് വലിയ പ്രതിസന്ധി. ആകെ വേണ്ടത് 5,500 കോടി. രണ്ടോ നാലോ ഗഡുക്കളായി ഇത് നൽകണം. പിഎഫിൽ ലയിപ്പിക്കുകയാണ് പതിവ്, ഇത്തവണയും ആ രീതിയിൽ മാറ്റം ഉണ്ടാകില്ല. പക്ഷെ കുടിശ്ശിക പിഎഫിൽ എത്തിയാൽ ഉടൻ അത് പിൻവലിക്കാനുള്ള അവകാശം ജീവനക്കാർക്ക് ഉണ്ടാകും.
എന്നാൽപിൻവലിക്കുന്ന തുക ആദായനികുതിക്ക് കീഴിൽവരുമെന്ന് മാത്രം. ജീവനക്കാർ എല്ലാവരും ഒറ്റയടിക്ക് തുക പിൻവലിക്കില്ല എന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. ആദ്യഗഡുവായി തന്നെ, 1400 കോടി ജീവനക്കാർക്കും 900 കോടി പെൻഷൻകാർക്കും നൽകണം. ഇത് കടമെടുത്തെങ്കിലും എത്തിക്കാനാണ് സർക്കാർ തീരുമാനം. ജീവനക്കാർ ഈ മാസമാണ് ലീവ് സറണ്ടർചെയ്ത് പണമാക്കി മാറ്റുക. ഇത് വേണമെങ്കിൽ സർക്കാരിന് വെട്ടിക്കുറക്കാം. പക്ഷെ ആനുകൂല്യങ്ങൾ കുറക്കേണ്ട എന്ന അഭിപ്രായമാണ് ധനമന്ത്രിക്കുള്ളത്. നോട്ടു നിരോധനം, പാതയോര മദ്യനിരോധനം എന്നിവ കൊണ്ടുള്ള നികുതി വരുമാനത്തിലെ കുറവുകൂടിയാകുമ്പോൾ സർക്കാർ വരുന്ന മൂന്നുമാസം കടുത്ത സാമ്പത്തിക പ്രതിസന്ധിയാവും നേരിടുക.