ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ഇന്നു പുലർച്ചെ മുന്നേകാലിനാണ് ബത്തേരിയിലേക്ക് വരുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. സുരക്ഷാമതിലിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. ഡ്രൈവർക്ക് വിശ്രമസമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
എട്ടാം വളവിന് ശേഷമുള്ള ചെങ്കുത്തായ സ്ഥലത്താണ് ബസ് അപകടത്തിൽപ്പെട്ടത്. രണ്ട് ജീവനക്കാരടക്കം ഇരുപത് പേർ ബസിലുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതരമായി പരുക്കേറ്റില്ല. മുൻവശത്തെ ഒരുടയർ സുരക്ഷാമതിൽ മറികടന്നു പോയപ്പോൾ പുറകുവശത്തെടയർ മതിലിനു മുകളിൽ തങ്ങിനിന്നു. ആയിരത്തിലധികം അടി താഴ്ചയുള്ള കൊക്കയ്ക്ക് സമീപമായിരുന്നു അപകടം. ഇന്നലെ രാവിലെ ആറേമുക്കാലിന് ബത്തേരിയിൽനിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ട ബസ് രണ്ടു മണിക്കൂർ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഉടൻതന്നെ ബസ് ബത്തേരിയിലേക്ക് മടങ്ങുകയും ചെയ്തു. ഡ്രൈവർക്ക് വിശ്രമിക്കാൻ സമയം ലഭിച്ചിരുന്നില്ല. ഇതാണ് ഡ്രൈവർ ഉറങ്ങിപ്പോകാൻ കാരണമായതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.